സാമ്പത്തിക വളർച്ചയ്ക്ക് ഉയർന്ന പലിശ വിനയാകുന്നു
കൊച്ചി: അടുത്ത മാസം നടക്കുന്ന ധന നയ അവലോകന യോഗത്തിൽ റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്ക് കാൽ ശതമാനം കുറച്ചേക്കും. രാജ്യത്തെ വ്യാവസായിക മേഖലയിലെ തളർച്ചയും നാണയപ്പെരുപ്പം നിയന്ത്രണ വിധേയമാകുന്നതും പലിശ കുറയ്ക്കാൻ അനുകൂല സാഹചര്യമൊരുക്കുകയാണെന്ന് ധനകാര്യ വിദഗ്ദ്ധർ പറയുന്നു. റിസർവ് ബാങ്ക് ഗവർണറായി കഴിഞ്ഞ മാസം ചുമതലയേറ്റ സഞ്ജയ് മൽഹോത്രയുടെ അദ്ധ്യക്ഷതയിലെ ആദ്യ ധന നയ രൂപീകരണ സമിതി യോഗം ഫെബ്രുവരി അഞ്ച് മുതൽ ഏഴ് വരെയാണ് നടക്കുന്നത്. ആഗോള മേഖലയിലെ രാഷ്‌ട്രീയ, സാമ്പത്തിക അനിശ്ചിതത്വങ്ങളും കയറ്റുമതിയിലെ ഇടിവും നഗര മേഖലകളിലെ ഉപഭോഗ തളർച്ചയും പലിശ കുറയ്ക്കാൻ റിസർവ് ബാങ്കിൽ സമ്മർദ്ദം വർദ്ധിപ്പിക്കുകയാണ്. അമേരിക്കയിലെ ഫെഡറൽ റിസർവും യൂറോപ്യൻ സെൻട്രൽ ബാങ്കും അടക്കമുള്ള കേന്ദ്ര ബാങ്കുകൾ കഴിഞ്ഞ വർഷം പലിശ നിരക്ക് കുറച്ചെങ്കിലും നാണയപ്പെരുപ്പ ഭീഷണി കണക്കിലെടുത്ത് റിസർവ് ബാങ്ക് തീരുമാനം നീട്ടുകയായിരുന്നു.
കഴിഞ്ഞ 11 ധന അവലോകന യോഗങ്ങളിലും റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്കായ റിപ്പോ 6.5 ശതമാനമായി നിലനിറുത്തിയിരുന്നു. ഉയർന്ന പലിശ നിരക്ക് ഇന്ത്യയുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനും വാണിജ്യ മന്ത്രി പീയുഷ് ഗോയലും വിമർശിച്ചിരുന്നു.
അനുകൂല സാഹചര്യം
1.ഡിസംബറിൽ നാണയപ്പെരുപ്പം നാല് മാസത്തിനിടെയിലെ താഴ്ന്ന നിരക്കായ 5.22 ശതമാനമായി കുറഞ്ഞു
2. ജൂലായ് മുതൽ സെപ്‌തംബർ വരെയുള്ള കാലയളവിൽ ഇന്ത്യയുടെ ജി.ഡി.പി വളർച്ച 5.4 ശതമാനത്തിലേക്ക് താഴ്ന്നു
3. ഉയർന്ന പലിശ നിരക്ക് നഗര ഉപഭോഗത്തെയും ഭവന, വാഹന മേഖലകളെയും തളർത്തുന്നു
4. പലിശ ബാധ്യത കൂടിയതോടെ കിട്ടാക്കടം കൂടുന്നതും വായ്പാ വിതരണം തളരുന്നതും ബാങ്കുകൾക്ക് തിരിച്ചടിയാകുന്നു
ബാങ്ക് മേധാവികളുമായി ചർച്ച
റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര ജനുവരി 27ന് രാജ്യത്തെ പൊതു, സ്വകാര്യ ബാങ്കുകളുടെ തലവൻമാരുമായി ചർച്ച നടത്തും. പുതിയ പദവി ഏറ്റെടുത്തതിന് ശേഷം ഇതാദ്യമായാണ് അദ്ദേഹം ബാങ്ക് മേധാവികളുടെ യോഗത്തിൽ പങ്കെടുക്കുന്നത്. നിക്ഷേപ, വായ്പ വളർച്ച, കിട്ടാക്കടങ്ങളിലെ വർദ്ധന തുടങ്ങിയ വിഷയങ്ങൾ യോഗം ചർച്ച ചെയ്തേക്കും.
നിലവിലെ റിപ്പോ നിരക്ക് 6.5 ശതമാനം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |