തിരുവനന്തപുരം: ദാവോസ് ലോക സാമ്പത്തിക ഫോറം വാർഷിക സമ്മേളനത്തിൽ കേരളത്തിലെ വ്യവസായ രംഗത്തുണ്ടായ മാറ്റത്തിന് മികച്ച കൈയ്യടി. സമ്മേളനത്തിന്റെ ഭാഗമായി ഇന്ത്യൻ പ്രതിനിധിസംഘം നടത്തിയ വാർത്താസമ്മേളനത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് കേരളത്തിന്റെ വ്യവസായ മാറ്റത്തെ പുകഴ്ത്തി സംസാരിച്ചത്. രാജ്യത്തെ ഏറ്റവും പുരോഗതി പ്രാപിച്ച സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ നിക്ഷേപ സാദ്ധ്യതകൾ പരിശോധിക്കുകയാണെന്ന് സമ്മേളനത്തിൽ പങ്കെടുത്ത ആഗോള കമ്പനികളും വ്യക്തമാക്കി. നാല് ദിവസത്തെ സമ്മേളനത്തിൽ 51കമ്പനികളുടെ മേധാവികളുമായും പ്രതിനിധി സംഘവുമായും ചർച്ച നടത്തിയെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. ഫെബ്രുവരിയിൽ നടക്കുന്ന അന്താരാഷ്ട്ര നിക്ഷേപക സംഗമത്തിന് മുന്നോടിയാണിത്. മെഡിക്കൽ ഉപകരണം,ഐ.ടി, ലോജിസ്റ്റിക്സ് മേഖലകളിലെ കമ്പനികൾ നിക്ഷേപ സംഗമത്തിന് പ്രതിനിധികളെ അയക്കുമെന്ന് വിവിധ രാജ്യങ്ങൾ അറിയിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി, ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്‌ടർ എസ്.ഹരികിഷോർ എന്നിവരും പങ്കെടുത്തു. കേന്ദ്ര മന്ത്രിമാരായ അശ്വിനി വൈഷ്ണവ്, കെ. റാംമോഹൻ നായിഡു, സി.ആർ. പാട്ടീൽ, ചിരാഗ് പസ്വാൻ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, സ്വിറ്റ്സർലൻഡിലെ ഇന്ത്യൻ അംബാസഡർ മൃദുൽ കുമാർ എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |