ടെൽ അവീവ്: ബന്ദികളാക്കപ്പെട്ട നാല് വനിതാ ഇസ്രയേലി സൈനികരെ കൂടി മോചിപ്പിച്ച് ഹമാസ്. ഗാസ വെടിനിറുത്തലിന്റെ ഭാഗമായാണ് ബന്ദികളെ മോചിപ്പിച്ചത്. കരീന അരിയേവ് (20), ഡാനിയേല ഗിൽബോവ (20), നാമ ലീവൈ (20), ലിറി അൽബാഗ് (19) എന്നിവർക്കാണ് മോചനം. പ്രാദേശിക സമയം ഇന്ന് രാവിലെ ഗാസ സിറ്റിയിൽ വച്ച് റെഡ് ക്രോസിന് ഇവരെ കൈമാറി. പ്രത്യേകം തയ്യാറാക്കിയ വേദിയിൽ ജനക്കൂട്ടത്തിന് മദ്ധ്യത്തിലായിരുന്നു കൈമാറ്റം.
ഇസ്രയേൽ സൈന്യം ഏറ്റുവാങ്ങിയ ഇവരെ ടെൽ അവീവിലെ ഷേബാ മെഡിക്കൽ സെന്ററിലെത്തിച്ചു.ഗാസ അതിർത്തിയിലെ ഒബ്സർവേഷൻ പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇവരെ 2023 ഒക്ടോബർ 7ലെ ആക്രമണത്തിനിടെ ഹമാസ് തട്ടിക്കൊണ്ടു പോവുകയായിരുന്നു. 200 പാലസ്തീനിയൻ തടവുകാരെ ഇസ്രയേൽ വിട്ടയച്ചു. അർബൽ യഹൂദ് (29) എന്ന യുവതിയെ മോചിപ്പിക്കേണ്ടതായിരുന്നെങ്കിലും അവസാന നിമിഷം ഹമാസ് ഒഴിവാക്കി. കാരണം വ്യക്തമാക്കിയിട്ടില്ല. ഹമാസിന്റേത് കരാർ ലംഘനമാണെന്ന് ഇസ്രയേൽ ആരോപിച്ചു. അർബലിനെ മോചിപ്പിക്കാതെ ഗാസയിലെ പാലസ്തീനികളെ വടക്കൻ പ്രദേശങ്ങളിലേക്ക് മടങ്ങാൻ അനുവദിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. അർബൽ ജീവനോടെയുണ്ടെന്നും അടുത്ത ശനിയാഴ്ച മോചിപ്പിക്കുമെന്നും ഹമാസ് അറിയിച്ചു.
19ന് ഗാസയിൽ ഒന്നാം ഘട്ട വെടിനിറുത്തൽ പ്രാബല്യത്തിൽ വന്നതിന് ശേഷമുള്ള രണ്ടാമത്തെ മോചനമാണിത്. ആദ്യം മൂന്ന് യുവതികളെ മോചിപ്പിച്ചു ഇസ്രയേൽ നേരത്തെ 90 പാലസ്തീനികളെ വിട്ടയച്ചിരുന്നു ആറ് ആഴ്ച നീളുന്ന വെടിനിറുത്തലിനിടെ 33 ബന്ദികളെ വിട്ടയയ്ക്കുമെന്നാണ് ഹമാസ് ധാരണ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |