ചവറ: ഫോണിൽ വിളിച്ച് മൂന്ന് തവണ മൊഴിചൊല്ലി വിവാഹ മോചനം നടത്തിയെന്ന 20 കാരിയുടെ പരാതിയിൽ പള്ളി ഇമാം അറസ്റ്റിൽ. മൈനാഗപ്പള്ളി സ്വദേശിയും പത്തനംതിട്ട വായ്പ്പൂര് ഊട്ടുകുളം പള്ളിയിലെ ഇമാമുമായ അബ്ദുൽ ബാസിത്തിനെയാണ് പൊലീസ് അറസ്റ്റു ചെയ്‌തത്. പ്രതിക്കെതിരെ മുത്തലാഖ് നിരോധന നിയമ പ്രകാരവും സ്ത്രീധന പീഡന നിയമ പ്രകാരവുമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
2023 ഫെബ്രുവരിയിലായിരുന്നു യുവതിയെ ഇയാൾ വിവാഹം കഴിച്ചത്. ആദ്യം ഒരു വിവാഹം കഴിച്ചിരുന്ന ബാസിത്ത് അക്കാര്യം മറച്ചുവയ്ക്കുകയും നിയമപരമായി വേർപിരിഞ്ഞതാണെന്ന് യുവതിയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്താണ് മതാചാരപ്രകാരം വീണ്ടും വിവാഹം കഴിച്ചത്. തുടർന്ന് യുവതിയെ ശാരീരികവും മാനസികവുമായി ഉപദ്രവിച്ചു. നിന്നെ കെട്ടിയത് നഷ്ടമാണെന്നും പൊന്നും പണവും കിട്ടിയില്ലെന്നും മറ്റും കുത്തുവാക്കുകൾ പറഞ്ഞും യുവതിയെ പീഡിപ്പിച്ചു. ആഴ്ചകൾക്ക് മുൻപ് ഇയാൾ യുവതിയെ വീട്ടിൽ കൊണ്ടുവിട്ടു. പിന്നീട് കഴിഞ്ഞ 19 ന് ഫോണിൽ വിളിച്ച് മൂന്ന് പ്രാവശ്യം തലാക്ക് ചൊല്ലിയെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. മുത്തലാക്ക് കുറ്റകരമാക്കുന്ന നിയമം കേന്ദ്ര സർക്കാർ 2019ലാണ് പാസാക്കിയത്. ചവറ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |