ന്യൂഡൽഹി: തെരുവോരത്തെ കച്ചവടക്കാർക്ക് വളരെ പ്രാധാന്യം നൽകികൊണ്ടാണ് ഇത്തവണത്തെ കേന്ദ്ര ബഡ്‌ജറ്റിൽ ധനമന്ത്രി നിർമ്മലാ സീതാരാമൻ പിഎം സ്വാനിധി സ്കീം നവീകരിച്ചതായി പ്രഖ്യാപിച്ചത്. പ്രത്യേക ക്രെഡിറ്റ് കാർഡ് കച്ചവടക്കാർക്ക് ലഭ്യമാക്കുന്നതാണ് പ്രഖ്യാപിക്കപ്പെട്ട പുതുമ. 30000 രൂപ പരിധി നിശ്ചയിച്ചിട്ടുള്ളതാണ് പിഎം സ്വാനിധി ക്രെഡിറ്റ് കാർഡ്. ഇതിലൂടെ 30000 രൂപ വരെ വായ്‌പ എടുക്കുന്നതിന് സാധിക്കും. വളരെ കുറച്ച് പലിശ നിരക്ക് മാത്രമേ ഉണ്ടാവുകയുള്ളൂ എന്നതാണ് പ്രത്യേകത.
കൊവിഡ് കാലഘട്ടത്തിൽ 2020 ജൂലായ് 2നാണ് ഹൗസിംഗ് ആന്റ് അർബൻ മന്ത്രാലയം സ്വാനിധി സ്കീം കൊണ്ടുവന്നത്. കൊവിഡ് മൂലം കഷ്‌ടത അനുഭവിക്കുന്ന തെരുവോരക്കച്ചവടക്കാർക്കും, ചെറുകിട കച്ചവടക്കാർക്കും തങ്ങളുടെ ഉപജീവനമാർഗം പുനരാംരംഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്വാനിധി അവതരിപ്പിച്ചത്. തട്ടുകട, പഴം പച്ചക്കറി കച്ചവടം, അലക്ക് തൊഴിൽ, ബാർബർ ഷോപ്പ് തുടങ്ങിയ വിവിധ ചെറുകിട കച്ചവടക്കാർക്ക് പിഎം സ്വാനിധിയിലൂടെ വായ്‌പകൾ നൽകി. കൃത്യമായി ലോൺ തിരിച്ചടച്ചവർക്ക് ആകർഷമായ ആനുകൂല്യങ്ങളും ലഭ്യമാക്കി.
ഈ സ്കീമിലൂടെ പരമാവധി 50000 രൂപ വരെ വായ്‌പ ലഭ്യമാകും. വിവിധ ഘട്ടങ്ങളായാണ് തുക നൽകുക. ആദ്യഘട്ടത്തിൽ ഒരു വർഷത്തെ കാലാവധിയിൽ 10000 രൂപ നൽകും. രണ്ടാം ഘട്ടമായി 18 മാസത്തേക്ക് 15000 മുതൽ 18000 രൂപ വരെ ലഭ്യമാക്കും. മൂന്നാം തലത്തിലേക്ക് കടക്കുമ്പോൾ 36 മാസത്തെ കാലാവധിയിൽ 30000 മുതൽ 50000 രൂപ വരെ വായ‌്പ നൽകും.
ഒരു തരത്തിലുള്ള ഈടും നൽകാതെ തന്നെ ലോൺ ലഭിക്കും. 7 ശതമാനമാണ് വാർഷിക പലിശ നിരക്ക്. ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 1200 രൂപ ക്യാഷ് ബാക്കും ഉണ്ടാകും. എല്ലാ ദേശസാൽകൃത, സഹകരണ ബാങ്കുകളിലും സ്കീം ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |