SignIn
Kerala Kaumudi Online
Tuesday, 11 February 2025 12.04 AM IST

സി.എസ്.ആർ ഫണ്ട് തട്ടിപ്പ്: ജില്ലയിൽ പരാതി പ്രളയം, കോടികളുടെ തട്ടിപ്പ്, നാണക്കേടിൽ പരാതി നൽകാതെ നിരവധി പേർ

Increase Font Size Decrease Font Size Print Page
ananthu

തൊടുപുഴ: വൻകിട കമ്പനികളുടെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് ഇരുചക്ര വാഹനങ്ങളും മറ്റും പകുതി വിലയ്ക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ ജില്ലയിൽ പരാതി പ്രളയം. സീഡ് സൊസൈറ്റികൾ മുഖേന കോടികൾ തട്ടിയ കേസിൽ മുഖ്യപ്രതി തൊടുപുഴ കുടയത്തൂർ കോളപ്ര ചക്കളത്തുകാവ് ക്ഷേത്രത്തിന് സമീപം ചൂരകുളങ്ങര അനന്തു കൃഷ്ണനെ (28) കഴിഞ്ഞ ദിവസം മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് ജില്ലയിൽ വിവിധ പൊലീസ് സ്റ്റേഷനുകളിൽ തട്ടിപ്പിനിരയായവർ കൂട്ടമായി പരാതിയുമായി രംഗത്തെത്തിയത്. ഇന്നലെ തൊടുപുഴ പൊലീസ് സ്റ്റേഷനിൽ മാത്രം നാല്പതോളം പേർ പരാതിയുമായെത്തി. ഇതിൽ ഒരു പരാതിയിൽ എഫ്.ഐ.ആർ രജിസ്ട്രർ ചെയ്തു. കാഞ്ഞാർ പൊലീസ് സ്റ്റേഷനിലും മുപ്പതോളം പരാതികൾ ലഭിച്ചു. നെടുങ്കണ്ടം മേഖലയിലാണ് ഏറ്റവും കൂടുതൽ പേർ തട്ടിപ്പിനിരയായത്. ഇവിടെ ഇതിനകം അമ്പതിലേറെ പേർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അടിമാലിയിലും നിരവധി പേർ പരാതി നൽകി. ഭൂരിഭാഗം പരാതികളും സമാനമാണ്. അറസ്റ്റിലായ അനന്തു കൃഷ്ണനെതിരെയാണ് ഒട്ടുമിക്ക പരാതികളും. ജില്ലയിലെമ്പാടും ആയിരക്കണക്കിന് പേരാണ് തട്ടിപ്പിനിരയായത്. കൃത്യമായ കണക്ക് പൊലീസിനും തിട്ടമില്ല. പണം നഷ്ടമായവരിലേറെയും സ്ത്രീകളും കർഷകരും സാധാരണക്കാരുമാണ്. തട്ടിപ്പിനിരയായ സ്ത്രീകളടക്കമുള്ള പലരും മാനക്കേട് കാരണം പൊലീസിൽ പരാതി നൽകാൻ മടിക്കുന്നുണ്ട്. നാഷനൽ എൻ.ജി.ഒ ഫെഡറേഷൻ എന്ന സംഘടനയുടെ നാഷനൽ കോ- ഓഡിനേറ്ററാണെന്നും ഇന്ത്യയിലെ വിവിധ കമ്പനികളുടെ സി.എസ്.ആർ ഫണ്ട് കൈകാര്യം ചെയ്യാൻ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വിശ്വസിപ്പിച്ചായിരുന്നു അനന്തുവിന്റെ തട്ടിപ്പ്. സ്വന്തം പേരിൽ വിവിധ കൺസൾട്ടൻസികൾ ഉണ്ടാക്കി അതിന്റെ പേരിലാണ് ഇടപാടുകൾ നടത്തിയത്. എന്നാൽ, ഇതുവരെ ഒരു കമ്പനിയിൽ നിന്നും സി.എസ്.ആർ ഫണ്ട് ലഭ്യമായിട്ടില്ലെന്ന് ചോദ്യം ചെയ്യലിൽ അനന്തു പൊലീസിനോട് സമ്മതിച്ചിരുന്നു. കൂടുതൽപേർ പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയാൽ പണം തിരികെ കിട്ടാനുള്ള സാദ്ധ്യത അടയുമെന്ന മുന്നറിയിപ്പുമായി പൊലീസ് സ്റ്റേഷനിൽ നിന്ന് അനന്തു കൃഷ്ണന്റെ ശബ്ദ സന്ദേശം സമൂഹ മാദ്ധ്യമങ്ങളിൽ പുറത്തുവന്നിരുന്നു. ശബ്ദ സന്ദേശം പങ്കുവച്ചത്.

തട്ടിപ്പ് ഇങ്ങനെ

വലിയ കമ്പനികളുടെ സാമൂഹ്യ സുരക്ഷാനിധി (സി.എസ്.ആർഫണ്ട്) ഉപയോഗിച്ച് ഇരുചക്ര വാഹനം,​ കാർഷിക ഉപകരണങ്ങൾ, ഗൃഹോപകരണങ്ങൾ എന്നിവ നൽകുന്ന പദ്ധതിയാണ് നടപ്പിലാക്കിയത്. പദ്ധതിയിൽ ഗുണഭോക്താക്കളാകണമെങ്കിൽ ആദ്യം 300 രൂപ അടച്ച് സീഡ് സൊസൈറ്റിയിൽ അംഗത്വം എടുക്കണമായിരുന്നു. ഇത്തരത്തിൽ അംഗത്വമെടുത്ത് അപേക്ഷയോടൊപ്പം ഏതാണോ ആവശ്യം അതിന്റെ പകുതി തുക അടക്കണം. ഇത്തരത്തിൽ ഇരുചക്ര വാഹനം, കാർഷികോപകരണം, ഗൃഹോപകരണം എന്നിവയ്ക്കായി പണമടച്ചവരാണ് തട്ടിപ്പിന് ഇരയായത്. ഓരോ പഞ്ചായത്തിലും, വാർഡുകൾ കേന്ദ്രീകരിച്ചും പ്രൊമോട്ടർമാരാണ് തുക സമാഹരിച്ചത്. പഞ്ചായത്തംഗങ്ങൾ, മുൻ പഞ്ചായത്ത് അംഗങ്ങൾ മുതൽ സർക്കാർ ജീവനക്കാരും രാഷ്ട്രീയ നേതാക്കളും വരെ ഭാഗമായി. ഒരു സ്‌കൂട്ടറിന് ഒരാളിൽ നിന്ന് 50,000 മുതൽ 60,000 രൂപ വരെയാണ് വാങ്ങിയത്. ഈ തുക മുഴുവൻ അനന്തു കൃഷ്ണന്റെ പേരിലുള്ള സ്വകാര്യ കമ്പനികളുടെ അക്കൗണ്ടിലേക്കാണ് ഇട്ടതെന്നാണ് തുക വാങ്ങിയ പ്രൊമോട്ടർമാർ പറയുന്നത്. ആദ്യമെല്ലാം നിശ്ചിത സമയത്തിനുള്ളിൽ പകുതി വിലയ്ക്ക് ഇരുചക്ര വാഹനങ്ങളും മറ്റും വിതരണം ചെയ്യുകയും ചെയ്തിരുന്നു. ഇതിൽ വിശ്വസിച്ചാണ് പലരും പണം നൽകിയത്.

TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.