ബീജിംഗ്: ചൈന അതീവ രഹസ്യമായി നിർമിക്കുന്ന ഭീമൻ അന്തർവാഹിനിയുടെ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്. ദക്ഷിണ ചൈനയിലെ ഗോംഗ്‌സോ ഷിപ്പ്‌യാർഡിലെ ഒരു ഒഴുകുന്ന ഡോക്കിലാണ് ലോകത്തിലെ ഏറ്റവും വലുതെന്ന് കരുതപ്പെടുന്ന അന്തർവാഹിനി കണ്ടെത്തിയത്.
148 അടി നീളവും 15 അടി വീതിയുമാണ് അന്തർവാഹിനിക്കുള്ളതെന്നാണ് പ്രശസ്ത നാവിക വിദഗ്ദ്ധനായ എച്ച് ഐ സട്ടൺ വ്യക്തമാക്കുന്നത്. മാത്രമല്ല, മുൻപൊരിക്കലും റിപ്പോർട്ട് ചെയ്യപ്പെട്ടില്ലാത്ത തരം രൂപകൽപനയാണ് അന്തർവാഹിനിക്കുള്ളത്. വലിയ എക്‌സ് രൂപത്തിലുള്ള റഡ്ഡറുകൾ കപ്പലിന് ആധുനിക രൂപം നൽകുന്നു. ന്യൂക്ളിയർ മൂലകം ഇതിൽ ഇല്ലെന്നാണ് കരുതപ്പെടുന്നത്. 2019ൽ ഷാംഗ്‌ഹായിൽ അവതരിപ്പിച്ച ലോകത്തിലെ ആദ്യ പായ്‌വഞ്ചിയില്ലാ കപ്പലിന്റെ മാതൃകയാണ് പുതിയതിനും എന്നാണ് വിലയിരുത്തൽ.
സൈനിക ഉപകരണങ്ങൾ രഹസ്യമായി നിർമിക്കുന്നതിൽ അതിവിദഗ്ദ്ധരാണ് ചൈന. ഉത്പന്നം പൂർണമായി നിർമിക്കാതെ അതിന്റെ സവിശേഷതകളും പുറത്തുവിടില്ല. സാധാരണയായി നിർമിക്കാറുള്ള ഡീസൽ ഇലക്‌ട്രിക് അന്തർവാഹിനികളേക്കാൾ ചെറുതായതിനാൽ ഈ കപ്പൽ ആഴം കുറഞ്ഞ ജല പ്രവർത്തനങ്ങൾക്കായിരിക്കാം ഉപയോഗിക്കുക. ഇതിന് ടോർപ്പിഡോ ട്യൂബുകളും സോണാർ അറെയും ഉണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. അതിനാൽ തന്നെ ഇവയ്ക്ക് മറ്റ് കപ്പലുകളെയും അന്തർവാഹിനികളെയും ആക്രമിക്കാനും സാധിക്കും.
പ്രത്യേക സേനാംഗങ്ങൾക്ക് ഉപയോഗിക്കാനോ കടലിലെ യുദ്ധങ്ങൾക്കോ ആയിരിക്കാം പുതിയ അന്തർവാഹിനി ഉപയോഗിക്കുക. മാത്രമല്ല ചൈനയിൽ നിലവിൽ സാധാരണമായ ക്രൂയില്ലാത്ത കപ്പലുമായിരിക്കാം ഇത്. ഭീമൻ ക്രൂവില്ലാ കപ്പലുകൾ നിർമിക്കുന്നതിൽ ഒന്നാം സ്ഥാനത്താണ് ചൈന. നിലവിൽ അഞ്ച് ക്രൂവില്ലാ അന്തർവാഹിനികളാണ് ചൈനയ്ക്കുള്ളത്. യുഎസ് നാവികസേനയുടെ ഓർകാ എക്‌സ് എൽ യു യു വിയേക്കാളും എട്ടുമടങ്ങുവരെ വലിപ്പമായിരിക്കും ചൈനയുടെ പുതിയ അന്തർവാഹിനിക്കുള്ളതെന്നാണ് വിലയിരുത്തൽ. മറ്റ് കപ്പലുകളെയും അന്തർവാഹിനികളെയും ആക്രമിക്കാനായിരിക്കാം ഇത്രയും വലിയ ക്രൂവില്ലാ അന്തർവാഹിനി ചൈന പണിയുന്നതെന്നാണ് എച്ച് ഐ സട്ടൺ ചൂണ്ടിക്കാട്ടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |