തിരുവനന്തപുരം: വിമാനത്താവളത്തില്‍ 1300 കോടി ചെലവില്‍ പുതിയ 'അനന്ത' ടെര്‍മിനല്‍ നിര്‍മ്മാണം ഏപ്രിലില്‍ തുടങ്ങും. തത്വത്തിലുള്ള പാരിസ്ഥിതിക അനുമതി ലഭിക്കുന്നതോടെ നിര്‍മ്മാണം തുടങ്ങാനാവുമെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി.പബ്ലിക് ഹിയറിംഗുകളടക്കം പൂര്‍ത്തിയാക്കി ആറുമാസത്തിനകം അന്തിമ പാരിസ്ഥിതിക അനുമതി നേടിയാല്‍ മതിയാവും. റണ്‍വേ അന്താരാഷ്ട്ര നിലവാരത്തിലാക്കുന്ന റീകാര്‍പ്പറ്റിംഗ് പ്രവൃത്തി മാര്‍ച്ച് 29ന് അവസാനിച്ചാലുടന്‍ ടെര്‍മിനലിന്റെ പണി തുടങ്ങും. പ്രാഥമികനടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ശംഖുംമുഖത്തെ ആഭ്യന്തര ടെര്‍മിനലിന്റെ നവീകരണ ജോലികളും ഇതോടൊപ്പം നടക്കും.
വിമാനത്താവളത്തിന്റെ മുഖച്ഛായ മാറ്റുന്നതായിരിക്കും പുതിയ ടെര്‍മിനല്‍. ശ്രീപദ്മനാഭന്റെ മണ്ണിലേക്ക് നന്മയുടെ കവാടം (ഗേറ്റ്വേ ഒഫ് ഗുഡ്‌നസ്) എന്ന രീതിയിലാണ് 'അനന്ത' ടെര്‍മിനല്‍ അദാനി നിര്‍മ്മിക്കുക. 1.2കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാനാവുന്ന ടെര്‍മിനല്‍ പണിതീരാന്‍ 3വര്‍ഷമെടുക്കും.
രണ്ട് നിലകളിലായിരിക്കും പുതിയ ടെര്‍മിനല്‍ വരുന്നത്. വരുന്നതും പോവുന്നതുമായ യാത്രക്കാര്‍ക്കായി ഓരോ നില സജ്ജമാക്കും. മള്‍ട്ടി - ലെവല്‍ -ഇന്റഗ്രേറ്റഡ് ടെര്‍മിനലില്‍ വിസ്തൃതമായ ചെക്ക് ഇന്‍ കൗണ്ടറുകള്‍, എമിഗ്രേഷന്‍-കസ്റ്റംസ്-ഷോപ്പിംഗ് എന്നിവയുണ്ടാവും. യാത്രക്കാര്‍ക്ക് കസ്റ്റംസ്,ഇമിഗ്രേഷന്‍ ക്ലിയറന്‍സിനായി കാത്തുനില്‍ക്കേണ്ടിവരില്ല. ലോകോത്തര നിലവാരത്തിലുള്ള എയര്‍പോര്‍ട്ട്പ്ലാസ, പഞ്ചനക്ഷത്രഹോട്ടല്‍, കൊമേഴ്‌സ്യല്‍- അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക്, ഫുഡ്‌കോര്‍ട്ട് എന്നിവയൊരുങ്ങും. ടെര്‍മിനലിന് മുന്നില്‍ നിര്‍മ്മിക്കുന്ന പഞ്ചനക്ഷത്രഹോട്ടലില്‍ 240മുറികളുണ്ടാവും.
വികസനം 45വര്‍ഷം മുന്നില്‍ക്കണ്ട്
2070 വരെയുള്ള യാത്രാ ആവശ്യങ്ങള്‍ കണക്കിലെടുത്താണ് ടെര്‍മിനല്‍ വികസനം. പുരാതന ക്ഷേത്രങ്ങളുടെ ശില്പചാരുതയും പുതിയ ടെര്‍മിനലില്‍ കാണാനാവും.
ഭാവിയില്‍ തലസ്ഥാനത്തിന്റെ പ്രതീകമായി മാറുന്ന, പുതിയ എയര്‍ട്രാഫിക് കണ്‍ട്രോള്‍ അന്താരാഷ്ട്ര ടെര്‍മിനലിന്റെ പ്രവേശനകവാടത്തിന് സമീപത്താവും നിര്‍മ്മിക്കുക.
ടെര്‍മിനലിനടുത്തെ പഞ്ചനക്ഷത്രഹോട്ടലില്‍ പൈലറ്റ്, ക്രൂഅംഗങ്ങളെ താമസിപ്പിക്കാം. സര്‍വീസുകള്‍ തടസപ്പെടുകയോ വൈകുകയോ ചെയ്യുമ്പോള്‍ യാത്രക്കാര്‍ക്കും താമസമൊരുക്കാം.
കഴിഞ്ഞ വര്‍ഷത്തെ യാത്രക്കാരുടെ എണ്ണം - 49.17ലക്ഷമായിരുന്നു
2023ല്‍ 41.48ലക്ഷമായിരുന്നു. വര്‍ദ്ധന - 18.52 ശതമാനം. 2022ല്‍ 31.11ലക്ഷം യാത്രക്കാരായിരുന്നു.
ഭൂമിയേറ്റെടുക്കണ്ട
ടെര്‍മിനല്‍ നിര്‍മ്മാണത്തിന് പുതിയതായി ഭൂമിയേറ്റെടുക്കല്‍ ആവശ്യമില്ല.നിലവില്‍ അഞ്ചുലക്ഷം ചതുരശ്രയടി വിസ്തൃതിയുള്ള അന്താരാഷ്ട്ര ടെര്‍മിനല്‍ 18ലക്ഷം ചതുരശ്രയടിയാവും. പ്രതിവര്‍ഷം 32ലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയാണ് 1.2കോടിയിലേക്ക് ഉയര്‍ത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |