ഇരിട്ടി : ക്രിസ്മസ് പുതുവത്സര ബമ്പർ ഭാഗ്യക്കുറി യുടെ ഒന്നാം സമ്മാനമായ 20 കോടി രൂപ അടിച്ച സത്യൻ ഫെഡറൽ ബാങ്ക് ഇരിട്ടി ശാഖയിലെത്തി സമ്മാനാർഹമായ XD 3871 32 ടിക്കറ്റ് കൈമാറി. ഇന്നലെ ഉച്ചയോടെയാണ് ഇദ്ദേഹം ബാങ്കിലെത്തിയത്. തന്റെ വിലാസം ഒരുകാരണവശാലും വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടതിനാൽ സത്യനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഇനിയും ലഭ്യമായിട്ടില്ല.
ഇരിട്ടിയിലെ മുത്തു ലോട്ടറി ഏജൻസി വിറ്റതാണ് ഈ ടിക്കറ്റ്. ജനുവരി 24ന് സത്യൻ എന്നയാൾ വാങ്ങിയ 10 ടിക്കറ്റിൽ ഒന്നിനാണ് ഒന്നാം സമ്മാനം അടിച്ചതെന്ന് ഏജൻസി ജീവനക്കാർ വെളിപ്പെടുത്തിയിരുന്നു. സ്വന്തം ആവശ്യത്തിനാണോ വില്പനയ്ക്കാണോ ടിക്കറ്റ് ഉപയോഗിച്ചതെന്നും ഇതുവരെ വ്യക്തമായിട്ടില്ല. സത്യൻ ഇടയ്ക്കിടെ ഒരു ബുക്ക് ടിക്കറ്റ് എടുത്ത് വിൽക്കാറുണ്ടെന്നും ജീവനക്കാർ വെളിപ്പെടുത്തിയിരുന്നു.
കണ്ണൂർ ചക്കരക്കല്ലിലെ ഹെഡ് ഓഫീസിൽ നിന്ന് ഈ നമ്പറിലെ നാല് സീരിയൽ ബുക്കാണ് വില്പനയ്ക്കായി അയച്ചിരുന്നത്. ഇതിലെ ഒരു ബുക്കിലെ ഒരുടിക്കറ്റിന് 20 കോടിയും മറ്റ് മൂന്നു ബുക്കിലെ മൂന്നു ടിക്കറ്റിന് മൂന്നു പേർക്ക് സമാശ്വാസ സമ്മാനമായി ഒരു ലക്ഷം രൂപ വീതവും ലഭിച്ചിരുന്നു.ഭാഗ്യവാനെ അന്വേഷിച്ച് ഇരിട്ടിയിലെ വിവിധ ബാങ്കുകളിലെ ഉദ്യോഗസ്ഥരും മാദ്ധ്യമപ്രവർത്തകരും ഇന്നലെയും നെട്ടോട്ടത്തിലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |