കൊല്ലം: കൊല്ലം തീരത്ത് ഓയിൽ ഇന്ത്യയുടെ നേതൃത്വത്തിൽ എണ്ണ, പ്രകൃതിവാതക സാന്നിദ്ധ്യം കണ്ടെത്തുന്നതിനായി വീണ്ടും പര്യവേഷണം ആരംഭിക്കുന്നു, 2025- 26 സാമ്പത്തിക വർഷത്തിന്റെ രണ്ടാംപാദത്തിൽ കൊല്ലം തീരത്ത് ഡ്രില്ലിംഗ് ആരംഭിക്കാനുള്ള സ്ഥലം കണ്ടെത്തിയതായി കേന്ദ്ര പട്രോളിയം സഹമന്ത്രി സുരേഷ് ഗോപി ലോക്സസഭയിൽ അറിയിച്ചു. കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ് എന്നിവരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കേരള കൊങ്കൺ തടത്തിലെ 3519. 69 ചതുരശ്ര കിലോമീറ്റർ വരുന്ന കെ.കെ- ഒ.എസ്.എച്ച്.പി 20181 എന്ന ബ്ലോക്കാണ് പര്യവേഷണത്തിന് ഏറ്റെടുത്തിരിക്കുന്നത്. 1028 ചതുരശ്ര കിലോമീറ്ററിൽ സീസ്മിക് പഠനം നടത്തിയതിനു ശേഷമാണു പരീക്ഷണാടിസ്ഥാനത്തിൽ ഒരു കിണർ കുഴിക്കുന്നതിനുള്ള സ്ഥലം തിരിച്ചറിഞ്ഞത്. ഇതിനു പുറമേ കേരളാ കൊങ്കൺ തടത്തിൽ 6717.56 ചതുരശ്ര കി.മീ കെകെഒഎസ്എച്ച്പി2022 1 (ഷാലോ ഓഫ്‌ഷോർ) ബ്ലോക്കും 1112.71 ചതുരശ്ര കി.മീ. കെകെഡിഡബ്ല്യുഎച്ച്പി2022 1 ബ്ലോക്കും ഒഎൻജിസിക്കു പര്യവേഷണത്തിനായി നൽകിയിട്ടുണ്ടെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
പര്യവേക്ഷണ കരാർ ഏറ്റെടുത്തിരിക്കുന്ന യു.കെ ആസ്ഥാനമായ ഡോൾഫിൻ ഡ്രില്ലിംഗിന്റെ ഉപകരാർ കമ്പനിയായ ആര്യ ഓഫ് ഷോർ പ്രതിനിധികൾ കഴിഞ് ഡിസംബറിൽ കൊല്ലം പോർട്ട് സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തിയിരുന്നു. കൊല്ലം തീരത്ത് 48 കിലോ മീറ്റർ അകലെ ആഴക്കടലിൽ ഒരുവർഷം നീണ്ടുനിൽക്കുന്നതാണ് പര്യവേക്ഷണം. കൂറ്റൻ റിഗായ ബ്ലോക്ക്ഫോർഡ് ഡോൾഫിനിൽ ഹെലിപാഡുമുണ്ട്. ഇതിന് പുറമേ ഓയിൽ ഇന്ത്യ ഉദ്യോഗസ്ഥർക്ക് എത്താൻ ആശ്രാമം മൈതാനത്ത് ഹെലിപാഡ് സൗകര്യങ്ങളും പരിശോധിക്കുന്നുണ്ട്. റിഗിലെ ഉദ്യോഗസ്ഥരും ജീവനക്കാരും 15 ദിവസം കൂടുമ്പോൾ മാറും. ഇവർക്ക് നഗരത്തിലെ ഹോട്ടലുകളിലായിരിക്കും താമസ സൗകര്യം. പര്യവേക്ഷണത്തിനിടെ അപകടങ്ങൾ ഉണ്ടായാൽ പ്രവേശിപ്പിക്കാൻ ആശുപത്രി സൗകര്യങ്ങളും പരിശോധിക്കുന്നുണ്ട്.
ആഴക്കടലിൽ ഒരുവർഷം
പൂർണമായും കമ്പ്യൂട്ടർ അധിഷ്ഠിതം
സ്ഥലനിർണയത്തിന് അതിനൂതന ജി.പി.എസ് സാങ്കേതികവിദ്യ
സീസ്മിക് സർവേ വെസലുകൾ ഇന്ധന സാന്നിദ്ധ്യം പരിശോധിക്കും
റിഗ് ഉപയോഗിച്ച് 300 മീറ്റർ വരെ ആഴത്തിൽ എണ്ണക്കിണർ സ്ഥാപിക്കും
ഇതിന് ശേഷം ആഴക്കടലിൽ പ്ലാറ്റ്ഫോം നിർമ്മിക്കും
കിണറിൽ നിന്ന് ഇന്ധനം ശേഖരിക്കാൻ പൈപ്പ് ലൈൻ
തേടുന്നത് വാതക, ഇന്ധന സാന്നിദ്ധ്യം
പ്രതീക്ഷിക്കുന്ന ചെലവ്
₹ 543 കോടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |