ഡോളറിന് ബദലായ നാണയമായി സ്വർണം മാറുന്നു
കൊച്ചി: ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളേറിയതോടെ സ്വർണ വില റെക്കാഡുകൾ പുതുക്കി കുതിക്കുന്നു. ഇന്നലെ രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 2,860 ഡോളറിലെത്തി. ഇതോടെ സംസ്ഥാനത്ത് പവൻ വില 120 രൂപ ഉയർന്ന് 63,560 രൂപയിലെത്തി. ഗ്രാമിന്റെ വില 15 രൂപ ഉയർന്ന് 7945 രൂപയിലെത്തി. അമേരിക്കയിൽ കാർഷികേതര മേഖലയിലെ തൊഴിൽ ലഭ്യത കുത്തനെ കുറഞ്ഞതിനാൽ സാമ്പത്തിക രംഗം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന ആശങ്കകളാണ് സ്വർണത്തിലേക്ക് നിക്ഷേപ ഒഴുക്ക് വർദ്ധിപ്പിച്ചത്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ വൻകിട ഫണ്ടുകളും വിവിധ കേന്ദ്രബാങ്കുകളും ആവേശത്തോടെ സ്വർണം വാങ്ങികൂട്ടുകയാണ്. ഇന്ത്യയിലും ചൈനയിലും വിവാഹ സീസൺ ആരംഭിച്ചതോടെ സ്വർണ ഉപഭോഗം കൂടിയതും വിലയിൽ കുതിപ്പുണ്ടാക്കി. അമേരിക്കൻ ഡോളറിന് ബദലായ ആഗോള നാണയമെന്ന നിലയിലാണ് സ്വർണത്തിന് പ്രിയമേറുന്നത്. ഇതോടൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ച മൂലം ഇറക്കുമതി ചെലവ് കൂടുന്നതും വില വർദ്ധനയ്ക്ക് കാരണമായി. 24 കാരറ്റ് സ്വർണ കട്ടിയുടെ വില കിലോഗ്രാമിന് 87.3 ലക്ഷം രൂപയിലെത്തി. അതേസമയം വെള്ളി ഉൾപ്പെടെ മറ്റ് പ്രഷ്യസ് ലോഹങ്ങളുടെ വില താഴേക്ക് നീങ്ങുകയാണ്.
വിലക്കുതിപ്പ് അവസാനിക്കില്ല
ഡൊണാൾഡ് ട്രംപിന്റെ വ്യാപാര തീരുവ യുദ്ധവും ചൈനയുടെ പുതിയ സാമ്പത്തിക തന്ത്രങ്ങളും സ്വർണ വിലയിലെ മുന്നേറ്റത്തിന് കരുത്ത് പകരും. നിലവിലെ ട്രെൻഡ് തുടർന്നാൽ ഫെബ്രുവരിയിൽ പവൻ വില 65,000 രൂപയിലെത്തിയേക്കും. ഇപ്പോഴത്തെ സാഹചര്യത്തിൽ രാജ്യാന്തര സ്വർണ വില ഔൺസിന് മൂവായിരം ഡോളർ കവിഞ്ഞ് മുന്നേറാൻ ഇടയുണ്ടെന്ന് അനലിസ്‌റ്റുകൾ പറയുന്നു.
സ്വർണാഭരണം വാങ്ങാൻ പവന് 70,000 രൂപ വേണം
പവൻ വില 64,000 രൂപയ്ക്ക് താഴെയാണെങ്കിലും ആഭരണമായി വാങ്ങുമ്പോൾ ഉപഭോക്താവ് ചരക്ക് സേവന നികുതിയും(ജി.എസ്.ടി) സെസും പണിക്കൂലിയും അടക്കം 70,000 രൂപയ്ക്ക് അടുത്ത് നൽകണം. വില കുത്തനെ ഉയർന്നതോടെ ജുലവറികളിൽ വിൽപ്പന കുറയുകയാണ്. കല്യാണ ആവശ്യങ്ങൾക്ക് സ്വർണം വാങ്ങാനിരുന്നവരാണ് കൂടുതൽ വലയുന്നത്. വില കുറയുമെന്ന പ്രതീക്ഷ അസ്ഥാനത്തായതോടെ അധിക ബാദ്ധ്യത നേരിടേണ്ടി വരുന്ന സാഹചര്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |