ബംഗളൂരു: വീട്ടിൽ ജോലിക്കുനിൽക്കുന്ന യുവതിയുമായി ഭർത്താവിന് ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിൽ അയാളുടെ കാൽ തല്ലിയൊടിക്കാൻ ക്വട്ടേേഷൻ നൽകിയ ഭാര്യ അറസ്റ്റിൽ. അഞ്ചുലക്ഷം രൂപയ്ക്കാണ് ക്വട്ടേഷൻ നൽകിയത്. കൽബുർഗിയിലെ ഗാസിപുരിലാണ് സംഭവം. ഭാര്യ ഉമാദേവിക്കൊപ്പം ക്വട്ടേഷൻ ഏറ്റെടുത്ത മൂന്നംഗസംഘത്തെയും പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.
ഗാസിപുർ അട്ടാർ കോംപൗണ്ട് സ്വദേശി വെങ്കടേശ് മാലി പാട്ടീലാണ് ക്വട്ടേഷൻ സംഘത്തിന്റെ ആക്രമണത്തിനിരയായത്. മർദനത്തിൽ രണ്ടുകാലിനും ഒരു കൈയ്ക്കും പരുക്കേറ്റ വെങ്കടേഷ് ഇപ്പോഴും ചികിത്സയിലാണ്. ആരിഫ്, മനോഹർ, സുനിൽ എന്നിവരാണ് പിടിയിലായ ക്വട്ടേഷൻ സംഘത്തിലെ അംഗങ്ങൾ.
ഇക്കഴിഞ്ഞ ജനുവരി 18ന് രാത്രിയിൽ വീട്ടിലേക്ക് വരുന്നതിനിടെ നടുറോഡിൽ വച്ചായിരുന്നു ആക്രമണം. ബൈക്ക് തടഞ്ഞുനിറുത്തിയശേഷം വടികളും കല്ലും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പിറ്റേദിവസം വെങ്കടേശിന്റെ മകൻ അക്രമികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടാൻ സഹായിച്ചത്. ചോദ്യംചെയ്യലിൽ വെങ്കടേശിന്റെ ഭാര്യയാണ് ക്വട്ടേഷൻ നൽകിയതെന്ന് അവർ സമ്മതിക്കുകയായിരുന്നു.
കാലുകൾ മാത്രമേ ഒടിക്കാവൂ എന്നും പ്രത്യേകമായി ആവശ്യപ്പെട്ട ഉമാദേവി ക്വട്ടേഷൻ ഏറ്റെടുക്കാനുളള അഡ്വാൻസായി 50,000 രൂപയും നൽകിയിരുന്നു. ക്വട്ടേഷൻ സംഘങ്ങൾ കാണിച്ച അതിബുദ്ധിയാണ് സംഘത്തിനെ കുടുക്കിയതെന്നാണ് പൊലീസ് പറയുന്നത്. ആക്രമണം നടന്ന് അല്പം കഴിഞ്ഞപ്പോൾ ഉമാദേവിയുടെ ഫോണിലേക്ക് ഒരു കോൾ വന്നു. ഭർത്താവ് ബൈക്കിൽ നിന്ന് വീണുവെന്നും പരിക്കുണ്ടെന്നുമാണ് വിളിച്ചയാൾ പറഞ്ഞത്. ഇതിനെത്തുടർന്ന് സ്ഥലത്തെത്തിയ മകനാണ് വെങ്കടേശിനെ ആശുപത്രിയിലെത്തിച്ചത്. ഫോൺകോളിനെക്കുറിച്ച് അന്വേഷിച്ച് പൊലീസ് പ്രതികളിലൊരാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതോടെ എല്ലാം തുറന്നുപറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |