തിരുവനന്തപുരം: രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 280 രൂപ വർദ്ധിച്ച് 63,840 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്കാണിത്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 7,980 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 8,706 രൂപയുമായി. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന്റെ വില 63,560 രൂപയായിരുന്നു.
സുരക്ഷിത നിക്ഷേപമെന്ന നിലയിൽ വൻകിട ഫണ്ടുകളും വിവിധ കേന്ദ്രബാങ്കുകളും ആവേശത്തോടെ സ്വർണം വാങ്ങികൂട്ടുകയാണ്. ഇന്ത്യയിലും ചൈനയിലും വിവാഹ സീസൺ ആരംഭിച്ചതോടെ സ്വർണ ഉപഭോഗം കൂടിയതും വിലയിൽ കുതിപ്പുണ്ടാക്കി. അമേരിക്കൻ ഡോളറിന് ബദലായ ആഗോള നാണയമെന്ന നിലയിലാണ് സ്വർണത്തിന് പ്രിയമേറുന്നത്. ഇതോടൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ച മൂലം ഇറക്കുമതി ചെലവ് കൂടുന്നതും വില വർദ്ധനയ്ക്ക് കാരണമായി. 24 കാരറ്റ് സ്വർണ കട്ടിയുടെ വില കിലോഗ്രാമിന് 87.3 ലക്ഷം രൂപയിലെത്തി.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര തീരുവ യുദ്ധവും ചൈനയുടെ പുതിയ സാമ്പത്തിക തന്ത്രങ്ങളും സ്വർണ വില ഇനിയും ഉയരുന്നതിന് കാരണമാകുമെന്നാണ് കരുതുന്നത്. നിലവിലെ ട്രെൻഡ് തുടർന്നാൽ ഫെബ്രുവരി അവസാനത്തോടെ ഒരു പവൻ സ്വർണത്തിന്റെ വില 65,000 രൂപയിലെത്തിയേക്കും. ഇപ്പോഴത്തെ സാഹചര്യത്തിൽ രാജ്യാന്തര സ്വർണവില ഔൺസിന് മൂവായിരം ഡോളർ കവിഞ്ഞ് മുന്നേറാൻ ഇടയുണ്ടെന്ന് അനലിസ്‌റ്റുകൾ പറയുന്നു.
വെളളിവില
സംസ്ഥാനത്ത് വെളളിവിലയിൽ ഇന്ന് നേരിയ ഇടിവ് സംഭവിച്ചിട്ടുണ്ട്. ഇന്ന് ഒരു ഗ്രാം വെളളിയുടെ വില 106.90 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 106,900 രൂപയുമാണ്. കഴിഞ്ഞ ദിവസം ഒരു ഗ്രാം വെളളിയുടെ വില 107 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 107,000 രൂപയുമായിരുന്നു. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയിൽ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |