അങ്കാറ: വ്യാജമദ്യം കുടിച്ച് തുർക്കിയിലെ രണ്ട് പ്രധാന നഗരങ്ങളിലുളള നൂറിലധികം പേർ മരിച്ചെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ മാസം മുതലുളള റിപ്പോർട്ടുകൾ പരിശോധിച്ചതിൽ നിന്നാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്. ഇതോടെ വ്യാജമദ്യം ഉപയോഗിക്കുന്നത് തടയാൻ കർശനമായ മുന്നറിയിപ്പും തുർക്കി ഭരണകൂടം നൽകിയിട്ടുണ്ട്. അങ്കാറ, ഇസ്താംബൂൾ എന്നീ നഗരങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലാണ് വൻകിട മദ്യകമ്പനികളുടെ പേരിൽ വ്യാജമദ്യം വിപണിയിൽ എത്തിക്കുന്നത്. ഇത് മരണസംഖ്യ ഉയർത്തുമെന്നും അധികാരികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ജനുവരി 14 മുതലുളള കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ ഇസ്താംബൂളിൽ 70 പേരും ജനുവരി ഒന്നു മുതൽ അങ്കാറയിൽ 33 പേരുമാണ് വ്യാജമദ്യം കുടിച്ച് മരിച്ചത്. കൂടാതെ രണ്ട് നഗരങ്ങളിലുമായി 230 പേർ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലാണ്. അതിൽ 40 പേർ ഗുരുതരാവസ്ഥയിലുമാണ്. തുർക്കിയിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി മദ്യത്തിന്റെ വില കുതിച്ചുയരുകയാണ്. പ്രസിഡന്റ് തയ്യിപ് എർദോഗന്റെ സർക്കാർ മദ്യത്തിന് അമിത നികുതി ചുമത്തിയിരുന്നു. ഇത് മദ്യനിർമാണ കമ്പനികളെയും പ്രതികൂലമായി ബാധിച്ചിരുന്നു.
ജനുവരി മൂന്നിന് തുർക്കി സർക്കാർ മദ്യത്തിന്റെയും പുകയില ഉൽപ്പന്നങ്ങളുടെയും വില വീണ്ടും വർദ്ധിപ്പിച്ചത് കമ്പനികൾക്ക് വീണ്ടും തിരിച്ചടിയായി. ഇതോടെയാണ് തുർക്കിയിലെ പല കടകളിലും ബാറുകളിലും ഹോട്ടലുകളിലും വ്യാജമദ്യത്തിന്റെ ഒഴുക്ക് വർദ്ധിച്ചത്. ഇത് ഭക്ഷ്യവിഷബാധയ്ക്കും കാരണമായി.നഗരത്തിലേക്കുളള വ്യാജമദ്യത്തിന്റെ ഒഴുക്ക് തടയാൻ കൂടുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ മാസം ഇസ്താംബൂൾ ഗവർണർ വ്യക്തമാക്കിയിരുന്നു. മദ്യം വിൽക്കുന്ന കടകളിൽ ക്യാമറകൾ കർശനമായി സ്ഥാപിക്കാൻ നിർദ്ദേശം നൽകുകയും മദ്യവിൽപ്പനയ്ക്കുളള ലൈസൻസിൽ നിയന്ത്രണം വരുത്തുകയും കൃത്യമായ പരിശോധനകൾ നടത്തുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
ഇതോടെ അങ്കാറയിൽ നിന്ന് 13 പേരെയും ഇസ്താംബൂളിൽ നിന്ന് 11 പേരെയും വ്യാജമദ്യം കടത്തിയതിനെ തുടർന്ന് അറസ്റ്റ് ചെയ്തിരുന്നു. അങ്കാറയിൽ 102 ടൺ മെഥനോളും,എത്തനോളും ഇസ്താംബൂളിൽ നിന്ന് 86,000 ലിറ്ററിലധികം അനധികൃത മദ്യവും അധികൃതർ പിടിച്ചെടുത്തിരുന്നു. അടുത്തിടെ വ്യാജമദ്യം കുടിച്ച് ആറ് വിനോദ സഞ്ചാരികളാണ് തുർക്കിയിൽ മരിച്ചത്. ഓസ്‌ട്രേലിയയിൽ നിന്നുളള 19കാരിയും മരണപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |