മുസാഫർനഗർ: ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ 2022ൽ സംഭവിച്ച കാർ അപകടത്തിൽ നിന്നും രക്ഷിച്ച രജത്കുമാർ ജീവനൊടുക്കാൻ ശ്രമിച്ചു. കാമുകിക്ക് ഒപ്പം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഫെബ്രുവരി 9 ന് ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിലെ ബുച്ച ബസ്തി ഗ്രാമത്തിലാണ് സംഭവം.
ഇവർ തമ്മിലുള്ള ബന്ധത്തെ വീട്ടുകാർ എതിർത്തതിനെ തുടർന്നാണ് രജത് കുമാറും 21 വയസ്സുള്ള കാമുകി മനു കശ്യപും വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നാണ് വിവരം. മനു കശ്യപ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചു. രജത് കുമാർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
ജാതി വ്യത്യാസമായതിനെ തുടർന്നാണ് ഇവരുടെ ബന്ധം വീട്ടുകാർ സമ്മതിക്കാതിരുന്നത്. തുടർന്ന് മറ്റൊരു വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഇതോടെയാണ് ഇരുവരും വിഷം കഴിച്ച് ആത്മഹത്യ ചെയ്യാമെന്ന തീരുമാനത്തിലെത്തിയത്. എന്നാൽ തന്റെ മകളെ രജത് കുമാർ തട്ടിക്കൊണ്ടുപോയി വിഷം കൊടുത്ത് കൊന്നതാണെന്ന് മനുവിന്റെ മാതാവ് ആരോപിച്ചു.
2022ൽ ഋഷഭ് പന്ത് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടപ്പോൾ രക്ഷകനായത് രജത് കുമാറായിരുന്നു. ഡൽഹിയിൽ നിന്ന് ഉത്തരാഖണ്ഡിലേക്ക് പോകുകയായിരുന്ന പന്ത് തന്റെ മെഴ്സിഡസ് കാർ റൂർക്കിക്ക് സമീപം ഒരു ഡിവൈഡറിൽ ഇടിച്ച് തീപിടിക്കുകയായിരുന്നു. അന്ന് ദേശീയ മാദ്ധ്യമങ്ങളിൽ അടക്കം രജതിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
അടുത്തുള്ള ഒരു ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന രജത് കുമാറും മറ്റൊരു യുവാവും അപകടം കണ്ട് സഹായത്തിനായി ഓടിയെത്തി. തീപിടിച്ച വാഹനത്തിൽ നിന്ന് പന്തിനെ വലിച്ചിറക്കി അടിയന്തര വൈദ്യസഹായം ഒരുക്കി. തന്റെ ജീവൻ രക്ഷിച്ചവർക്ക് സമ്മാനമായി പന്ത് സ്‌കൂട്ടറുകൾ സമ്മാനമായി നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |