കൊച്ചി: ''പ്രിയപ്പെട്ട പി.ടി ദൈവത്തോടൊപ്പം നിന്ന് ചേർത്തു നിറുത്തിയതാകാം എന്നെ. ആരോഗ്യവതിയായി മടങ്ങാനാകുന്നതിൽ സന്തോഷം. എത്രയും വേഗം പ്രവർത്തനങ്ങളിലേക്ക് മടങ്ങിയെത്തും..."" നിറചിരിയോടെയുള്ള ഉമ തോമസ് എം.എൽ.എയുടെ വാക്കുകളെ നിറഞ്ഞ കൈയടിയോടെയാണ് ആശുപത്രി ജീവനക്കാരും പാർട്ടി പ്രവർത്തകരും ബന്ധുക്കളും സ്വീകരിച്ചത്.
കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ വീണു പരിക്കേറ്റ് 47-ാം ദിവസമായ ഇന്നലെ പാലാരിവട്ടം റിനൈ ആശുപത്രി വിടുന്നതിനു മുമ്പ് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉമ.
പി.ടിയുടെ ഭാര്യയായതിനാൽ അദ്ദേഹത്തിന്റെ ധൈര്യം എനിക്കുമുണ്ട്. തിരികെ വരാനാകുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. അതും വേഗത്തിലുള്ള തിരിച്ചുവരവിന് കാരണമായി - ഉമ പറഞ്ഞു.
ആശുപത്രിയിൽ എത്തിച്ചതുവരെയുള്ള സംഭവങ്ങളൊന്നും ഓർമ്മയുണ്ടായിരുന്നില്ല. പിന്നീടാണ് അതിന്റെ ഗൗരവം മനസിലായത്. ആശുപത്രി ഡയറക്ടർ കൃഷ്ണദാസ് പോളക്കുളത്തിനും മെഡിക്കൽ ഡയറക്ടർ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്തിനും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നുവെന്നും ഉമ പറഞ്ഞു.
ഡിസംബർ 29ന് ഉയരത്തിലുള്ള സ്റ്റേജിൽ നിന്ന് വീണ് നട്ടെല്ലിനും ശ്വാസകോശത്തിനും കണ്ണിനുമേറ്റ ഗുരുതര പരിക്കുകളോടെയാണ് ഉമ തോമസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഉമ തോമസിന്റെ മനക്കരുത്താണ് വേഗത്തിലുള്ള തിരിച്ചുവരവിന് സഹായകമായതെന്ന് ആശുപത്രി സി.ഇ.ഒയും മാനേജിംഗ് ഡയറക്ടറുമായ കൃഷ്ണദാസ് പോളക്കുളത്തും ഒരു മാസം കൂടി കൃത്യമായ വിശ്രമം വേണമെന്ന് ഡോ. കൃഷ്ണനുണ്ണി പോളക്കുളത്തും പറഞ്ഞു.
ആശുപത്രിയിലിരിക്കെ തന്നെ അടുത്ത നാളുകളിൽ ജനങ്ങളുടെ വിവിധ കാര്യങ്ങൾ പറഞ്ഞ് എം.എൽ.എ വിളിക്കാറുണ്ടായിരുന്നെന്നും സ്വന്തം ആരോഗ്യം കൂടി ശ്രദ്ധിക്കണമെന്നും കളക്ടർ എൻ.എസ്.കെ. ഉമേഷും പറഞ്ഞു.
കേക്ക് മുറിച്ചും ചികിത്സിച്ച ജീവനക്കാരെല്ലാം ഒപ്പിട്ട ഉപഹാരം സമ്മാനിച്ചുമാണ് ഉമയെ ആശുപത്രിയിൽ നിന്ന് യാത്രയാക്കിയത്. ഡി.സി.സി അദ്ധ്യക്ഷൻ മുഹമ്മദ് ഷിയാസും ആശുപത്രി അധികൃതരും ഡോക്ടർമാരും ജീവനക്കാരും സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |