മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ് ലിസിയും പ്രിയദർശനും. അവരുടെ ജീവിതവുമായി ബന്ധപ്പെട്ട് അധികമാർക്കും അറിയാത്ത ചില സംഭവങ്ങൾ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്.
സിനിമാ മോഹവുമായി പ്രിയദർശൻ മദ്രാസിലെത്തിയ കാലം. ആ സമയത്ത് തമിഴ് സിനിമാ മേഖല അടക്കിവാണ ആളായിരുന്നു ജി വെങ്കടേഷ്. ജി വി ഫിലിംസ് അദ്ദേഹത്തിന്റെ കമ്പനിയായിരുന്നു. പ്രശസ്ത സംവിധായകൻ മണിരത്നത്തിന്റെ ജ്യേഷ്ഠസഹോദരനുമായിരുന്നു അദ്ദേഹം. കോടമ്പക്കത്തിനടുത്ത് വെങ്കടേഷിന് ഒരു പ്രിവ്യൂ തീയേറ്ററുണ്ടായിരുന്നു.
അക്കാലത്തെ ടോപ്പ് ക്ലാസ് തീയേറ്ററായിരുന്നു അത്. വമ്പൻ തമിഴ്, തെലുങ്ക് ചിത്രങ്ങൾ പൂർത്തിയാക്കിയ ശേഷം സംവിധായകൻ, നിർമാതാവ്, അവരുടെ കുടുംബാംഗങ്ങൾ സുഹൃത്തുക്കൾക്കുമൊക്കെയായിട്ടാണ് പ്രിവ്യൂ ഷോ നടത്തുക. രജനികാന്ത് അടക്കമുള്ളവർ എത്തുമായിരുന്നു.
ഇവരൊക്കെ കാറിൽ നിന്നിറങ്ങി തീയേറ്ററിലേക്ക് കയറുംവഴി, ഇവരുടെ കൂടെ വന്നെന്ന വ്യാജേന ഒരു പയ്യനും അവരോടൊപ്പം കയറും. പടം റിലീസാകുന്നതിന് മുമ്പ് ഒന്ന് കാണുകയെന്ന ആഗ്രഹം മാത്രമായിരുന്നു ആ പയ്യന്. അങ്ങനെ നിരവധി സിനികൾ കണ്ടു. ഒരു ദിവസം കല്യാണം എന്ന് പേരുള്ള സെക്യൂരിറ്റിക്കാരൻ ഈ നുഴഞ്ഞുകയറ്റക്കാരനെ പിടികൂടി. തമിഴ് ഭാഷയൊന്നും ശരിക്കറിയാൻ പാടില്ലാത്ത മലയാളി പയ്യനാണെന്ന് മനസിലായി. പേര് ചോദിച്ചപ്പോൾ പ്രിയദർശൻ എന്ന് പറഞ്ഞു.
കുറേക്കാലം കഴിഞ്ഞു. ജി വിയുടെ പതനം അപ്രതീക്ഷിതമായിരുന്നു. ഒടുവിൽ ആത്മഹത്യ ചെയ്തു. പ്രിയദർശൻ ശതകോടീശ്വരനും പ്രശസ്ത സംവിധായകനുമായി. അന്നത്തെ ആ തീയേറ്റർ വിൽപ്പനയ്ക്ക് വച്ചപ്പോൾ അതേ പ്രിയദർശൻ വാങ്ങി. നിരവധി കോടികൾ മുടക്കിയാണ് വാങ്ങിയത്. അതിനുശേഷം ആദ്യം അന്വേഷിച്ചത് കല്യാണം എന്ന പേരുള്ള ആ മീശക്കാരൻ സെക്യൂരിറ്റിയെയായിരുന്നു.
അന്വേഷണത്തിനൊടുവിൽ ആളെ കണ്ടെത്തി. ഉയർന്ന പോസ്റ്റ് നൽകി. മധുരമായ പ്രതികാരമായും ഇതിനെ കണക്കാക്കാം. ലിസി തീയേറ്റർ ഏറ്റെടുക്കുംവരെ കല്യാണം ആയിരുന്നു മാനേജർ. പിന്നീട് വിവാഹമോചനം നടന്നപ്പോൾ തീയേറ്റർ ലിസിയുടെ പേരിലായി. അതിന്റെ പേര് മാറ്റി. ആധുനിക സൗകര്യങ്ങളൊരുക്കി ലിസി കരുത്തുകാട്ടി.'- ആലപ്പി അഷ്റഫ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |