ന്യൂഡൽഹി: മൂന്ന് കൗൺസിലർമാർ കൂറുമാറിയതോടെ ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ ആം ആദ്‌മി പാർട്ടിക്ക് കനത്ത തിരിച്ചടി. കോർപ്പറേഷനിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയിരിക്കുകയാണ് ബിജെപി. അനിത ബസോയ, നിഖിൽ ചപ്രാണ, ധരംവീർ എന്നിവരാണ് കഴിഞ്ഞദിവസം എഎപിയിൽ നിന്ന് ബിജെപിയിലെത്തിയത്.
രാജ്യ തലസ്ഥാനത്ത് ട്രിപ്പിൾ എഞ്ചിൻ സർക്കാർ ഭരണമുണ്ടാകുമെന്നാണ് കൂറുമാറ്റത്തിന് പിന്നാലെ ബിജെപിയുടെ പ്രതികരണം. കൂടുതൽ പേർ എഎപി വിട്ടെത്തുമെന്ന് ഡൽഹി ബിജെപി അദ്ധ്യക്ഷൻ വിരേന്ദ്ര സച്‌ദേവ പറഞ്ഞു.
കൂറുമാറി മൂന്നുപേർ കൂടി എത്തിയതോടെ 250 അംഗ കോർപ്പറേഷനിൽ ബിജെപിയുടെ അംഗബലം 116 ആയി ഉയർന്നിരിക്കുകയാണ്. എഎപിക്ക് 114ഉം കോൺഗ്രസിന് എട്ടും സീറ്റുകളാണുള്ളത്. കോർപ്പറേഷനിൽ കൂറുമാറ്റ നിയമം ബാധകമല്ലാത്തതിനാൽ ബിജെപിയിൽ പുതിയതായി ചേർന്നവർക്കെതിരെ അയോഗ്യതാ നടപടികളുണ്ടാവില്ല.
നിലവിൽ എഎപിയുടെ മേയറാണ് കോർപ്പറേഷൻ ഭരിക്കുന്നത്. ഏപ്രിലിൽ നടക്കുന്ന മേയർ തിരഞ്ഞെടുപ്പിൽ ഡൽഹി കോർപ്പറേഷൻ ഭരണം പിടിക്കാനുള്ള നീക്കത്തിലാണ് ബിജെപി. ബിജെപിയുടെ എട്ട് അംഗങ്ങളും എഎപിയുടെ മൂന്ന് കൗൺസിലർമാരും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചിട്ടുണ്ട്. ബിജെപി അംഗമായ കമൽജീത് സെഹ് രാവത് എംപിയുമായതോടെ നിലവിൽ 12 ഒഴിവുകളാണ് ഡൽഹി കോർപ്പറേഷനിലുള്ളത്.
പുതിയ അംഗബലത്തിന്റെ കരുത്തോടെ ഡൽഹിക്ക് ഭരണം പിടിച്ചെടുക്കാനാകുമെന്നാണ് വിലയിരുത്തൽ. നിയമസഭാ തിരഞ്ഞെടുപ്പിൽ 48 സീറ്റ് നേടിയതോടെ പത്ത് പ്രതിനിധികളെ ബിജെപിക്ക് ഡൽഹി കോർപ്പറേഷനിലേയ്ക്ക് നാമനിർദേശം ചെയ്യാൻ സാധിക്കും. എഎപിക്ക് നാല് പേരെ മാത്രമേ നാമനിർദേശം ചെയ്യാൻ സാധിക്കുകയുള്ളൂ. നാമനിർദേശം ചെയ്യാൻ കഴിയുന്ന ആകെ അംഗങ്ങളുുടെ എണ്ണം 14 ആണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |