തിരുവനന്തപുരം: കേരളത്തിന്റെ സ്റ്റാർട്ടപ്പ് മിഷനെ പ്രശംസിച്ചെഴുതിയ ലേഖനം വിവാദമായതിൽ നിലപാട് വ്യക്തമാക്കി ശശി തരൂർ എംപി. നല്ല കാര്യം ആര് ചെയ്താലും അതിനെ അഭിനന്ദിക്കുമെന്നാണ് ശശി തരൂർ പറഞ്ഞത്. കോൺഗ്രസിനകത്തുണ്ടായ വിമർശനങ്ങൾക്കും അദ്ദേഹം മറുപടി കൊടുത്തു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശശി തരൂർ.
'എംപി സ്ഥാനം ആവശ്യം വന്നാൽ ഒഴിഞ്ഞോളാം. 16 വർഷമായി ആവശ്യപ്പെടുന്ന കാര്യമാണ് ലേഖനത്തിൽ പറഞ്ഞത്. നമ്മുടെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി എല്ലാവർക്കും അറിയാം. കേരളത്തിലെ യുവാക്കൾ മറ്റ് രാജ്യങ്ങളിലേക്ക് പോകുകയാണ്. സംസ്ഥാനത്ത് കൂടുതൽ നിക്ഷേപം വന്നാൽ മാത്രമേ ഈ പ്രതിസന്ധി മറികടക്കാൻ കഴിയുകയുളളൂ. അതിനായി പുതിയ സ്റ്റാർട്ടപ്പുകൾ കേരളത്തിൽ വരണം. തിരഞ്ഞെടുപ്പ് പ്രചാരണവേളയിലും ഞാൻ ആവശ്യപ്പെട്ട കാര്യങ്ങളാണ്.
അന്താരാഷ്ട്ര തലത്തിലെ ഒരു റിപ്പോർട്ട് കണ്ടതിനുശേഷമാണ് ഞാൻ ലേഖനം എഴുതിയത്. ഞാൻ ആവശ്യപ്പെട്ട കാര്യം കേരള സർക്കാർ ചെയ്യാൻ തുടങ്ങിയിട്ടുണ്ടെങ്കിൽ അത് അംഗീകരിക്കണ്ടേ? മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് ഇതുമായി ബന്ധപ്പെട്ട് ആദ്യഘട്ട പ്രവർത്തനങ്ങൾ തുടങ്ങിവച്ചത്. 2014ലാണ് അത് തുടങ്ങിയത്. നല്ല കാര്യം ചെയ്താൽ അംഗീകരിക്കണമെന്നതാണ് എന്റെ വിശ്വാസം. ലേഖനത്തിൽ കേരളത്തിന്റെ സാമ്പത്തികപരമായ കാര്യങ്ങളെക്കുറിച്ച് മുഴുവനായി എഴുതിയതല്ല. സ്റ്റാർട്ടപ്പുകളെക്കുറിച്ചാണ് എഴുതിയത്.
ഇംഗ്ലീഷ് വായിക്കാൻ അറിയുന്നവർക്ക് അത് മനസിലാക്കാൻ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. കേരളത്തിന്റെ സാമ്പത്തിക മേഖലയിൽ പല കുറവുകളും ഉണ്ട്. ഇങ്ങനെയുളള വിഷയങ്ങളിൽ അടിസ്ഥാനമില്ലാതെ ഞാൻ എഴുതുകയോ സംസാരിക്കുകയോ ചെയ്യാറില്ല. ഒരിക്കലും കേരളത്തിന്റെ നിലവിലുളള സർക്കാരിന്റെ ഭരണത്തിന് നൂറ് മാർക്ക് കൊടുക്കില്ല. അത്രയും പോരായ്മകൾ ഉണ്ട്. ഞാനൊരു മലയാളി ജനപ്രതിനിധിയായാണ് ഈ വിഷയത്തെ കണ്ടിരിക്കുന്നത്. ലേഖനത്തിൽ സിപിഎമ്മിന്റെ പേര് ചൂണ്ടിക്കാണിച്ചിട്ടില്ല. ഞാൻ എന്റെ അഭിപ്രായമാണ് പറഞ്ഞത്. വർക്കിംഗ് കമ്മിറ്റിയിൽ നിന്ന് മാറാൻ പറഞ്ഞാൽ അതിനെക്കുറിച്ച് ചിന്തിക്കാൻ തയ്യാറാണ്'- ശശി തരൂർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |