വാഷിംഗ്‌ടൺ: ഇന്ത്യയിൽ വോട്ടെടുപ്പ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ബോധവത്കരണ പരിപാടികൾക്കായി അമേരിക്ക നൽകിവന്ന 21 മില്യണിന്റെ ധനസഹായം റദ്ദാക്കി. ഇലോൺ മസ്‌ക് നേതൃത്വം നൽകുന്ന ഡോജിന്റെ (ഡിപ്പാർട്ട്‌മെന്റ് ഒഫ് ഗവൺമെന്റ് എഫിഷ്യൻസി) നിർദേശപ്രകാരമാണ് നടപടി. മുൻ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകാലത്താണ് ഗ്രാന്റ് ആരംഭിച്ചത്.
തിരഞ്ഞെടുപ്പുകൾക്കും രാഷ്ട്രീയ പ്രക്രിയകൾ ശക്തിപ്പെടുത്തലിനുമുള്ള കൺസോർഷ്യത്തിന് അനുവദിച്ച 486 മില്യൺ ഡോളറിന്റെ വലിയ ബഡ്‌ജറ്റിന്റെ ഭാഗമായിരുന്നു 21 മില്യൺ ഡോളർ ഗ്രാന്റ് എന്നാണ് ഡോജ് അറിയിച്ചത്. സർക്കാരിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും നികുതിദായകരുടെ പണം "സംശയാസ്പദമായ" വിദേശ രാഷ്ട്രീയ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഗ്രാന്റ് റദ്ദാക്കൽ എന്നാണ് മസ്‌കിന്റെ ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കുന്നത്.
ബംഗ്ളാദേശിന് നൽകി വന്ന 29 മില്യൺ ഡോളർ, നേപ്പാളിനുള്ള 19 മില്യൺ ഡോളർ, മാലിക്ക് നൽകി വന്ന 14 മില്യൺ ഡോളർ, ദക്ഷിണാഫ്രിക്കയ്ക്കുള്ള 2.5 മില്യൺ ഡോളർ തുടങ്ങിയവയും മസ്‌ക് റദ്ദാക്കിയ ഗ്രാന്റുകളിൽ ഉൾപ്പെടുന്നു.
അതേസമയം, ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയിലെ "ബാഹ്യ ഇടപെടൽ" എന്നാണ് റദ്ദാക്കപ്പെട്ട ധനസഹായത്തെ ബിജെപി വിശേഷിപ്പിച്ചത്. 'വോട്ടെടുപ്പ് പ്രോത്സാഹിപ്പിക്കാൻ 21 മില്യൺ ഡോളറോ? ഇത് തീർച്ചയായും ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയിലെ ബാഹ്യ ഇടപെടലാണ്. ഇതിൽ നിന്ന് ആർക്കാണ് നേട്ടം? തീർച്ചയായും ഭരണകക്ഷിക്കല്ല" - എന്നാണ് ബിജെപി ദേശീയ വക്താവ് അമിത് മാളവ്യ പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |