അമൃത്സർ: കഴിഞ്ഞദിവസം അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായി യുഎസിന്റെ മൂന്നാമത്തെ സേനാ വിമാനം അമൃത്സർ രാജ്യാന്തര വിമാനത്താവളത്തിലിറങ്ങിയിരുന്നു. 112 പേരെയാണ് എത്തിച്ചത്. ഇതിനിടെ ഇന്ത്യക്കാരെ എത്തിച്ച രീതി വീണ്ടും വിമർശനങ്ങൾക്കിടയാക്കുകയാണ്. കുടിയേറ്റക്കാരിൽ ഉൾപ്പെട്ട സിഖ് മതവിശ്വാസികളുടെ തലപ്പാവ് അഴിപ്പിച്ച് ഇന്ത്യയിലെത്തിച്ചതാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്. കുടിയേറ്റക്കാരെ ചങ്ങലകൊണ്ട് സീറ്റിൽ ബന്ധിപ്പിച്ചും കൈവിലങ്ങണിയിച്ചും എത്തിച്ചത് നേരത്തെ വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു.
ഇന്നലെയെത്തിയ വിമാനത്തിൽ 31 പഞ്ചാബുകാരാണ് ഉണ്ടായിരുന്നത്. ഹരിയാനയിൽ നിന്നുള്ള 44 പേരും ഗുജറാത്തിൽ നിന്നുള്ള 33 പേരും ഉണ്ടായിരുന്നു. അമേരിക്കൻ വ്യോമസേനാ വിമാനത്തിൽ കയറിയപ്പോൾ തങ്ങളെ തലപ്പാവ് അണിയാൻ അനുവദിച്ചില്ലെന്ന് നാടുകടത്തപ്പെട്ട ഒരു കുടിയേറ്റക്കാരൻ വെളിപ്പെടുത്തിയിരുന്നു. അമേരിക്കയിൽ പിടിയിലായതിന് പിന്നാലെ തന്നെ തങ്ങളുടെ തലപ്പാവ് അഴിച്ചുമാറ്റിയെന്നാണ് ഇയാൾ പറഞ്ഞത്. വിശ്വാസികളുടെ തലപ്പാവ് അഴിപ്പിച്ചതിൽ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി. അമൃത്‌സർ വിമാനത്താവളത്തിലെത്തിയവർക്ക് കമ്മിറ്റി അംഗങ്ങൾ ടർബൻ നൽകിയിരുന്നു.
സംഭവത്തിൽ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി ജനറൽ സെക്രട്ടറി ഗുർചരൺ സിംഗ് ഗ്രെവാൾ അപലപിച്ചു. നിരാശാജനകമായ കാര്യമാണ് ഉണ്ടായത്. സിഖ് മതത്തിന്റെ ഭാഗമാണ് തലപ്പാവ്. വിഷയം യുഎസ് അധികൃതരോട് ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അമൃത്‌സർ വിമാനത്താവളത്തിൽ തലപ്പാവ് ഇല്ലാതെ യുഎസിൽ നിന്നെത്തിയവർ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |