അഹമ്മദാബാദ് : രഞ്ജി ട്രോഫി സെമി ഫൈനലിന്റെ രണ്ടാം ദിവസവും ഗുജറാത്തിന്റെ ബൗളിംഗ് ആക്രമണത്തെ മനോഹരമായി പ്രതിരോധിച്ച കേരളം ശക്തമായ നിലയിൽ. രണ്ടാം ദിവസം കളി നിർത്തുമ്പോൾ ഏഴ് വിക്കറ്റിന് 418 റൺസെന്ന നിലയിലാണ് കേരളം. സെഞ്ച്വറി നേടിയ മുഹമ്മദ് അസ്ഹറുദ്ദീന്റെ പ്രകടനമാണ് കേരളത്തിന്റെ നില ഭദ്രമാക്കിയത്. 303 പന്ത് നേരിട്ട് 149 റൺസുമായി പുറത്താകാതെ നില്ക്കുന്ന അസ്ഹറുദ്ദീനൊപ്പം പത്ത് റൺസോടെ ആദിത്യ സർവാടെയാണ് ക്രീസിലുള്ളത്.
നാല് വിക്കറ്റിന് 206 റൺസെന്ന നിലയിൽ ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച കേരളത്തിന് രണ്ടാം പന്തിൽ തന്നെ ക്യാപ്ടൻ സച്ചിൻ ബേബിയുടെ വിക്കറ്റ് നഷ്ടമായി. 69 റൺസെടുത്ത സച്ചിനെ അർസൻ നഗസ്വെല്ലയാണ് പുറത്താക്കിയത്.തുടർന്ന് ആറാം വിക്കറ്റിൽ ഒത്തു ചേർന്ന സൽമാൻ നിസാറിന്റെയും (52) അസ്ഹറുദ്ദീന്റെയും കൂട്ടുകെട്ടാണ് വീണ്ടുമൊരിക്കൽ കൂടി കേരളത്തിന് രക്ഷയായത്.368 പന്തിൽ 149 റൺസാണ് ഇരുവരും ആറാം വിക്കറ്റിൽ കൂട്ടിച്ചേർത്ത്. സീസണിൽ ഇരുവരുടേയും മൂന്നാമത്തെ സെഞ്ച്വറി കൂട്ടുകെട്ടായിരുന്നു ഇന്നലത്തേത്.
വളരെ കരുതലോടെയാണ് ഇരുവരും ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോയത്. മൈതാനത്തിന്റെ എല്ലായിടങ്ങളിലേക്കും ഷോട്ടുകൾ പായിച്ച അസ്ഹറുദ്ദീൻ 175 പന്തുകളിൽ നിന്നാണ് സെഞ്ച്വറി തികച്ചത്. രഞ്ജിയിൽ താരത്തിന്റെ രണ്ടാം സെഞ്ച്വറിയായിരുന്നു ഇത്. ലോംഗ് ഓണിന് മുകളിലൂടെ സിക്സടിച്ചാണ് സൽമാൻ അർദ്ധ സെഞ്ച്വറി തികച്ചത്. എന്നാൽ അർദ്ധ സെഞ്ച്വറി തികച്ചതിന് പിന്നാലെ വിശാൽ ജയ്സ്വാളിന്റെ പന്തിൽ എൽ.ബി.ഡബ്ല്യു ആയി സൽമാൻ പുറത്തായി.
തുടർന്നെത്തിയ അരങ്ങേറ്റക്കാരൻ അഹ്മദ് ഇമ്രാൻ 24 റൺസെടുത്ത് മടങ്ങി. മൂന്ന് വിക്കറ്റെടുത്ത അർസനാണ് ഗുജറാത്ത് ബൗളിംഗ് നിരയിൽ തിളങ്ങിയത്. പ്രിയജിത് സിംഗ് ജഡേജയും രവി ബിഷ്‌ണോയിയും വിശാൽ ജയ്സ്വാളും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |