കൊച്ചി: നാളെ ആരംഭിക്കുന്ന ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയിൽ ഒപ്പുവയ്‌ക്കുന്ന ധാരണാപത്രങ്ങളും താല്പര്യപത്രങ്ങളും യാഥാർത്ഥ്യമാക്കാനുള്ള തുടർനടപടികൾക്ക് പ്രത്യേ ക സംവിധാനം ഒരുക്കുമെന്ന് വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞു.
യാഥാർത്ഥ്യമാക്കാവുന്ന പദ്ധതികളിലാണ് സർക്കാർ താല്പര്യമെടുക്കുക. എത്ര തുകയുടെ നിക്ഷേപം ലഭിക്കുമെന്ന് മുൻകൂട്ടി പ്രഖ്യാപിക്കില്ല. ഉറപ്പുള്ള നിക്ഷേപം ഉച്ചകോടിക്ക് ശേഷം പ്രഖ്യാപിക്കും.
സർക്കാരിന്റെ 10 വകുപ്പുകളുടെ പദ്ധതികൾ ഉച്ചകോടിയിൽ അവതരിപ്പിക്കും. പൊതു സ്വകാര്യ മേഖലാ പങ്കാളിത്തം വഴി നടപ്പാക്കാവുന്ന പദ്ധതികളാണ് അവതരിപ്പിക്കുക. ഫ്രാൻസ്, മലേഷ്യ എന്നിവിടങ്ങളിലെ പ്രതിനിധികൾക്കായി ബി.ടു ബി യോഗങ്ങളും ഒരുക്കിയിട്ടുണ്ട്. മുൻഗണന നൽകുന്ന മേഖലകളിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രദർശനങ്ങളും ഒരുക്കിയിട്ടുണ്ട്.
ചുമതല നോഡൽ ഓഫീസർമാർക്ക്
തിരഞ്ഞെടുത്ത 22 മുൻഗണനാ മേഖലകളെയാണ് നിക്ഷേപത്തിനായി ഉച്ചകോടിയിൽ അവതരിപ്പിക്കുന്നത്. ധാരണാപത്രങ്ങളുടെയും താല്പര്യപത്രങ്ങളുടെയും അടിസ്ഥാനത്തിൽ ഉച്ചകോടിക്ക് ശേഷം ഇവയെ നാലോ അഞ്ചോ ആയി തിരിക്കും. ഓരോന്നിനും തുടർനടപടിക്ക് നോഡൽ ഓഫീസർമാരെ ചുമതലപ്പെടുത്തും. പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനുള്ള നടപടി നോഡൽ ഓഫീസർമാരുടെ നേതൃത്വത്തിൽ നടത്തും.
ഉച്ചകോടിയുമായി സഹകരിക്കുമെന്ന പ്രതിപക്ഷ നിലപാട് സ്വാഗതാർഹമാണ്. ഒന്നിച്ചുനിന്നാൽ അവസരങ്ങൾ വിനിയോഗിക്കാൻ കഴിയും. മാറുന്ന കേരളത്തിൽ ഒന്നിച്ചുനിൽക്കുക പ്രധാനമാണ്. ഇന്ത്യയിലേയ്‌ക്ക് വരുമെന്ന് പ്രഖ്യാപിച്ച അമേരിക്കയിലെ വൈദ്യുത വാഹന നിർമ്മാതാക്കളായ ടെസ്‌ലയുമായി 2022ൽ ദുബായിൽ വച്ച് ചർച്ച നടത്തിയിരുന്നു. വീണ്ടും ചർച്ച നടത്താൻ തയ്യാറാണ്
പി. രാജീവ്
വ്യവസായമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |