ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ എസ്‌ഡിപിഐ ദേശീയ അദ്ധ്യക്ഷൻ എംകെ ഫൈസിയെ ഇന്ന് ചോദ്യം ചെയ്യും. കോടതി നിർദേശപ്രകാരം ആറ് ദിവസത്തെ ഇഡി കസ്റ്റഡിയിലാണ് ഇപ്പോൾ എംകെ ഫൈസി. നിരോധിത സംഘടനയായ പിഎഫ്‌ഐക്കായി രാജ്യത്തിന് പുറത്തുനിന്നുൾപ്പെടെ എത്തിയ പണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് ചോദ്യം ചെയ്യുന്നത്. എസ്‌ഡിപിഐയുടെ സാമ്പത്തിക ഇടപാടുകൾ നിയന്ത്രിച്ചത് പിഎഫ്‌ഐ ആണ്. എസ്‌ഡിപിഐക്കായി തിരഞ്ഞെടുപ്പ് ഫണ്ട് നൽകുന്നത് പോപ്പുലർ ഫ്രണ്ടിൽ നിന്നാണെന്നും ഇഡി വ്യക്തമാക്കി.
എസ്‌ഡിപിഐ സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത് പിഎഫ്‌ഐ ആണ്. ആന്തരികമായി ഒരു ഇസ്ലാമിക പ്രസ്ഥാനമായും ബാഹ്യമായി സാമൂഹിക പ്രസ്ഥാനമായും ഇവർ പ്രവർത്തിക്കുന്നതായും ഏജൻസി വ്യക്തമാക്കി. നാല് കോടിയോളം രൂപ നൽകിയതിന്റെ തെളിവ് പരിശോധയിൽ ലഭിച്ചു. വിദേശത്ത് നിന്നുൾപ്പെടെ നിയമവിരുദ്ധമായി പണമെത്തി. രാജ്യത്ത് ആക്രമണവും ഭീകര പ്രവർത്തനവും നടത്താൻ ഗൾഫ് രാജ്യങ്ങളിൽ നിന്നും റമദാൻ കളക്ഷന്റെ പേരിലും പണം സ്വരൂപിച്ചെന്നും ഇഡി ആരോപിക്കുന്നു.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം മാർച്ച് മൂന്നിനാണ് ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് എംകെ ഫൈസിയെ ഇഡി കസ്റ്റഡിയിലെടുത്തത്. പട്യാല ഹൗസിലെ പ്രത്യേക പിഎംഎൽഎ കോടതിയിൽ ഹാജരാക്കി. തുടർന്നാണ് ചോദ്യം ചെയ്യാനായി ആറ് ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |