SignIn
Kerala Kaumudi Online
Tuesday, 22 April 2025 10.22 PM IST

'അച്ഛന്റെ പ്രായമുള്ള മലയാള സംവിധായകൻ, ബെഡ്റൂമിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചു'; വെളിപ്പെടുത്തി നടി അശ്വനി നമ്പ്യാർ

Increase Font Size Decrease Font Size Print Page
ashwni-nambiar-

മലയാളത്തിന്റെ എക്കാലത്തെയും സൂപ്പർ ഹിറ്റായ മണിച്ചിത്രത്താഴ് കണ്ടവരാരും അല്ലിയെന്ന കഥാപാത്രത്തെ മറക്കില്ല. നടി അശ്വനി നമ്പ്യാറായിരുന്നു അല്ലിയായി ചിത്രത്തിൽ തിളങ്ങിയത്. ഒട്ടേറെ മലയാള ചിത്രങ്ങളിലും അശ്വനി വേഷമിട്ടിരുന്നു. മലയാളത്തിൽ ഇടവേളയെടുത്ത താരം ഇപ്പോൾ തെലുങ്ക്, തമിഴ് ചിത്രങ്ങളിൽ സജീവമാണ്. തമിഴിൽ പുറത്തിറങ്ങുന്ന സുഴൽ എന്ന വെബ്സീരിസിന്റെ രണ്ടാം ഭാഗത്തിലാണ് താരം അഭിനയിക്കുന്നത്.

ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ സംസാരിക്കവെ മലയാള സിനിമ സംവിധായകനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് അശ്വനി. സിനിമാക്കാര്യം ചർച്ച ചെയ്യാനുണ്ടെന്ന് പറഞ്ഞ് ഒരു മലയാള സംവിധായകൻ റൂമിൽ വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് അശ്വനി വെളിപ്പെടുത്തുന്നത്. സിനിമയിൽ അഭിനയിച്ച പരിചയം വച്ചാണ് മുറിയിലേക്ക് ചെന്നതെന്നും അയാൾക്ക് അച്ഛന്റെ പ്രായമുണ്ടെന്നും അശ്വനി പറയുന്നു.

അശ്വനിയുടെ വാക്കുകളിലേക്ക്..
'മലയാള സിനിമ സംവിധായകനിൽ നിന്ന് തനിക്കുണ്ടായ മോശം അനുഭവം ഞാൻ ഇതുവരെ എവിടെയും പങ്കുവച്ചിട്ടില്ല. ഇതേക്കുറിച്ച് കഴിഞ്ഞ വർഷമാണ് ഒരു ടെലിവിഷൻ ഷോയിൽ സംസാരിച്ചത്. അതൊരു കാസ്റ്റിംഗ് കൗച്ച് എന്നൊന്നും എനിക്ക് പറയാൻ സാധിക്കില്ല. ആ സാഹചര്യത്തിൽ ഞാൻ അകപ്പെട്ടെന്ന് പറയുന്നതായിരിക്കും നല്ലത്. അയാളുടെ പേര് ഞാൻ ഇപ്പോൾ വെളിപ്പെടുത്തുന്നില്ല. മാപ്പ് നൽകി മറക്കുന്നതായിരിക്കും നല്ലത്.

മലയാളത്തിലെ വലിയൊരു സംവിധായകനായിരുന്നു അദ്ദേഹം. സിനിമയുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യാൻ ഓഫീസിലേക്ക് വരാൻ തന്നോട് ആവശ്യപ്പെട്ടു. അന്നുവരെ ഞാൻ എവിടെ പോയാലും അമ്മ എന്റെ കൂടെ ഉണ്ടാകാറുണ്ട്. എന്റെ ശക്തി അമ്മയാണ്. 100 ആണുങ്ങൾ ഒപ്പമുള്ളത് പോലെയാണ് എനിക്ക് എന്റെ അമ്മ കൂടെയുള്ളത്. അന്നത്തെ ദിവസം അമ്മയ്ക്ക് സുഖമില്ലാത്തതിനാൽ ഒപ്പം വന്നില്ല. കോസ്റ്റ്യൂം കാര്യം ചർച്ച ചെയ്യാൻ വേണ്ടിയാണെന്ന് തോന്നുന്നു അദ്ദേഹം എന്നെ വിളിപ്പിച്ചത്.

ആ സംവിധായകന്റെ ഓഫീസും വീടും ഒരുമിച്ചായിരുന്നു. ഓഫീസിലിരുന്ന് ചർച്ച ചെയ്യുമെന്നാണ് ഞാൻ കരുതിയത്. എന്നാൽ സർ മുകളിലാണുള്ളതെന്നും അവിടെ ഇരുന്ന് ചർച്ച ചെയ്യാനാണ് വിളിപ്പിച്ചതെന്ന് ഓഫീസിൽ നിന്ന് പറഞ്ഞു. ഒപ്പമുണ്ടായിരുന്ന ഹെയർ ഡ്രസറായ സ്ത്രീയെ വിളിച്ചപ്പോൾ അവർക്ക് വരാൻ അസകൗര്യമുണ്ടെന്നും എന്നോട് ഒറ്റയ്ക്ക് പോകാനും പറഞ്ഞു. ഞാൻ അന്ന് ഒരു ടീനേജറായിരുന്നു. ഒരു കുട്ടിത്തത്തോടെ കളിച്ച് ചിരിച്ച് ഞാൻ മുകളിലത്തെ നിലയിലേക്ക് പോയി. എന്നാൽ അവിടെ ആരും ഉണ്ടായിരുന്നില്ല. ബെഡ് റൂമിലേക്ക് വരൂ എന്നൊരു ശബ്ദം കേട്ടു. ഇത് കേട്ടതോടെ ഞാൻ മുറിയിലേക്ക് കയറി. അയാളോടൊപ്പം ഞാൻ നേരത്തെ ഒരു സിനിമ ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഞാൻ ധൈര്യമായി മുറിയിലേക്ക് കയറി.

അവിടെ വച്ച് അയാൾ എന്നോട് മോശമായി പെരുമാറി. അവിടെ എന്താണ് നടന്നതെന്ന് പോലും മനസിലാക്കാൻ എനിക്കും സാധിച്ചിട്ടില്ല. ഇത് തെറ്റാണോ, അയാളാണോ തെറ്റ് ചെയ്തത്, ഞാൻ ആണോ എന്നൊന്നും മനസിലാക്കാൻ പോലും എനിക്ക് കഴിഞ്ഞില്ല. ഞാൻ ആണോ ഇത് ചെയ്യാൻ അവസരമുണ്ടാക്കിയത് എന്നൊക്കെയുള്ള സംശയം എന്റെ മനസിലേക്ക് വന്നു.

ശേഷം വീട്ടിലെത്തി വിഷമിച്ചപ്പോൾ അമ്മ എന്നോട് എന്താണെന്ന് ചോദിച്ചു. ഇക്കാര്യം എനിക്ക് അമ്മയോട് എങ്ങനെ പറയുമെന്ന് അറിയില്ലായിരുന്നു. എന്റെ ബോഡി ഗാർഡ് പോലെ നടന്ന അമ്മയോട് ഞാൻ ഇക്കാര്യങ്ങളൊക്കെ പറഞ്ഞു. അമ്മയ്ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഞാൻ കാരണമാണല്ലോ നിനക്ക് ഇങ്ങനെ സംഭവിച്ചതെന്ന് പറഞ്ഞ് പൊട്ടിക്കരയാൻ തുടങ്ങി. അമ്മയെ ഞാൻ വിഷമിപ്പിച്ചു, ഞാൻ ആണ് ഇതിനൊക്കെ കാരണം എന്ന തോന്നൽ എന്റെ മനസിലേക്ക് വന്നു. അന്ന് രാത്രി ഉറക്കഗുളികകൾ കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. വേറെ എന്ത് ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു. അവർ എന്നെ ആശുപത്രിയിലേക്ക് എത്തിച്ച് രക്ഷപ്പെടുത്തി. ശേഷം അമ്മ എന്നോട് പറഞ്ഞു, ഇത് നിന്റെ തെറ്റല്ല, ആദ്യം അത് മനസിലാക്കൂ എന്ന്. അയാളുടെ തെറ്റാണെന്ന് എന്നെ ബോദ്ധ്യപ്പെടുത്തി.

അയാൾ ഒരു യുവാവൊന്നും ആയിരുന്നില്ല. എന്റെ അച്ഛന്റെ പ്രായമുള്ള ആളായിരുന്നു. അത് എനിക്കൊരു പാഠമായിരുന്നു. ആ സംഭവം എന്നെ കരുത്തയാക്കി. പിന്നീട് അമ്മ ഒപ്പമില്ലാതെയാണ് ഞാൻ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോയത്. അതിന് ശേഷം എനിക്ക് എല്ലാം നേരിടാനുള്ള ധൈര്യമുണ്ടായി. ആ സംഭവത്തിന് ശേഷമാണ് എന്നിലെ ധൈര്യം വർദ്ധിച്ചത്'.

TAGS: CINEMA, DIRECTOR, MALAYALAM CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.