മലയാളികളുടെ പ്രിയ കലാഭവൻ മണി ഓർമയായിട്ട് ഒൻപത് വർഷം പിന്നിടുന്നു. 2016 മാർച്ച് ആറിനാണ് തീരാദുഃഖത്തിലാഴ്ത്തിയ മണിയുടെ വിയോഗം. പാടിതീരാത്ത നാടൻ പാട്ടുകളും കാത്തിരുന്ന അഭിനയ വേഷങ്ങളും ബാക്കിവച്ചായിരുന്നു കുന്നിശേരി രാമന്റെ മകൻ മണി കടന്നുപോയത്. കഴിക്കാൻ അന്നവും ഉടുതുണിക്ക് മറുതുണിയുമില്ലാത്ത കാലം പിന്നിട്ടായിരുന്നു മിമിക്രിയിലൂടെയും നാടൻ പാട്ടുകളിലൂടെയും നാടിന് പരിചിതനായത്. പിന്നീട് സിനിമയിലേക്ക്.
അഭ്രപാളിയിലെ മലയാളഹാസ്യത്തിന് പുതിയ രൂപവും ഭാവവും മണിയുടേതായി രൂപപ്പെടുത്തി. നായകനും പ്രതിനായകനും ഹാസ്യതാരവുമായി ഇരുപതാണ്ട് കാലം ദക്ഷിണേന്ത്യൻ സിനിമയിലെ മാറ്റിനിറുത്താനാകാത്ത ഘടകമായി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട സിനിമകളിലും സജീവമായിരുന്നു. സ്‌റ്റേജ് ഷോയിലും മണിയുടെ കലാസംഘം വമ്പൻ ഹിറ്റായിരുന്നു.
ഇപ്പോഴിതാ നടൻ സുരേഷ് ഗോപി, മണിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സെെബറിടത്ത് വെെറലാകുന്നത്. മണിയുടെ കല്യാണത്തിന് പോയ സുരേഷ് ഗോപിയോട് കണ്ണീരോടെ മണി പറഞ്ഞ കാര്യങ്ങൾ മുൻപ് ഒരു അഭിമുഖത്തിൽ സുരേഷ് ഗോപി പറഞ്ഞിരുന്നു. അതാണ് ഇപ്പോൾ പ്രചരിക്കുന്നത്.
സുരേഷ് ഗോപിയുടെ വാക്കുകൾ
മണിയുടെ കല്യാണത്തിന് ഞാൻ എത്തുമ്പോൾ മണി കണ്ണു നിറഞ്ഞൊരു കാര്യം എന്നോട് പറഞ്ഞിട്ടുണ്ട്. 'ആരും വന്നില്ല ചേട്ടാ, ചേട്ടൻ മാത്രമേ വന്നുള്ളൂ' എന്ന് പറഞ്ഞ് കെട്ടിപ്പിടിച്ച് നിറഞ്ഞിരുന്ന കണ്ണീർ അങ്ങ് തുടച്ചിട്ട് ഒരു ചിരി ചിരിച്ചു. ആ സ്റ്റിൽ ഇപ്പോഴും ആളുകളുടെ ഇടയിൽ വെെറലാണ്. മണിയുടെ ഭാര്യയും തൊട്ട് പിന്നിൽ നിൽപ്പുണ്ട്. കല്യാണ മാലയൊക്കെ അണിഞ്ഞാണെന്നാണ് എന്റെ ഓർമ. അതെന്റെ മനസിൽ പതിഞ്ഞ് പോയൊരു ചിത്രമാണ്. അതിന് ശേഷമുള്ള മണിയുടെ ഒരു ചിത്രവും ഞാനെന്റെ മനസിൽ പതിപ്പിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |