തിരുവനന്തപുരം: കെപിസിസി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മുതിര്‍ന്ന സിപിഎം നേതാവ് ജി. സുധാകരനെ പുകഴ്ത്തി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തിരുവനന്തപുരത്ത് കെപിസിസി സംഘടിപ്പിച്ച ഗുരു-ഗാന്ധി സമാഗമ ശതാബ്ദി ആഘോഷത്തിലാണ് മുതിര്‍ന്ന സിപിഐ നേതാവ് സി ദിവാകരനൊപ്പം ജി സുധാകരനും പങ്കെടുത്തത്. പരിപാടിയുടെ ഭാഗമായ മൊഴിയും വഴിയും ആശയ സാഗര സംഗമം സെമിനാര്‍ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.
മുന്‍ പൊതുമരാമത്ത് മന്ത്രിയായ ജി സുധാകരനെയും മുന്‍ ഭക്ഷ്യ മന്ത്രിയായിരുന്ന സി ദിവാകരനെയും പുകഴ്ത്തിയാണ് സംസാരിച്ചത്. കേരളത്തിന്റെ ചരിത്രത്തിലെ നീതിമാനായ പൊതുമരാമത്ത് മന്ത്രിയാണ് സുധാകരന്‍. സി.ദിവാകരന്‍ നിയമസഭയില്‍ ഉപദേശം നല്‍കിയ ജേഷ്ഠ സഹോദരനാണ്. ഇരുവരെയും തങ്ങള്‍ക്ക് നിയമസഭയില്‍ വിമര്‍ശിക്കേണ്ടി വന്നിട്ടില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു.
പരിപാടി സംഘടിപ്പിച്ച കെപിസിസിയെ ജി സുധാകരന്‍ അഭിനന്ദിച്ചു. ചരിത്രം വിസ്മരിക്കാനുള്ള പ്രവണത കേരളത്തിലും വര്‍ദ്ധിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് രാജ്യങ്ങളിലെ അംബാസിഡറായാല്‍ ഒരാളെ വിശ്വപൗരനെന്ന് വിളിക്കുന്നതിനോട് യോജിപ്പില്ലെന്നും സുധാകരന്‍ പറഞ്ഞു.
ശ്രീ നാരായണ ഗുരുവും ഗാന്ധിജിയും സഞ്ചരിച്ചത് ഒരേ വഴിയിലൂടെയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കേരളത്തിലെ സാമൂഹ്യമാറ്റത്തിന് ഗുരു തിരി കൊളുത്തി. ഗുരുവുമായും അയ്യങ്കാളിയുമായുള്ള കൂടിക്കാഴ്ച ഒരുപാട് മാറ്റം തന്നില്‍ ഉണ്ടാക്കിയെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ഗാന്ധി എഴുതി. ഗുരു-ഗാന്ധി സംഗമത്തിന്റെ സന്ദേശം വരും തലമുറയ്ക്കും പകരണം. വ്യവസ്ഥിതിക്കെതിരായ പോരാട്ടം പ്രത്യയ ശാസ്ത്രത്തിന്റെ തടവറ പ്രശ്‌നമാകില്ലെന്ന് ഇരുവരും തെളിയിച്ചുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |