മലപ്പുറം: ഇൻസ്റ്റഗ്രാം സുഹൃത്തിനെ കാണാൻ വീടുവിട്ടിറങ്ങിയ 15കാരിയെ പൊലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസം മഞ്ചേരിയിലാണ് സംഭവമുണ്ടായത്. പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ കയ്യിൽ സംശയാസ്‌പദമായ രീതിയിൽ മൊബൈൽ ഫോൺ കണ്ട സഹോദരൻ വഴക്കുപറഞ്ഞതിന് പിന്നാലെയാണ് കുട്ടി വീടുവിട്ടിറങ്ങിയത്. പരാതി നൽകാൻ പൊലീസ് സ്റ്റേഷനിൽ പോവുകയാണെന്ന് പറഞ്ഞാണ് ഇറങ്ങിയത്. പിന്നാലെ വീട്ടുകാരും മഞ്ചേരി സ്റ്റേഷനിലെത്തി. എന്നാൽ, പെൺകുട്ടി അവിടെ വന്നില്ലെന്ന് പൊലീസുകാർ അറിയിച്ചു.
ഉടൻ തന്നെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇൻസ്റ്റഗ്രാം സുഹൃത്തും ആലപ്പുഴ സ്വദേശിയുമായ യുവാവുമായി പെൺകുട്ടി പ്രണയത്തിലാണെന്ന് മനസിലാക്കിയ പൊലീസ് ഇയാളുടെ നമ്പർ കണ്ടെത്തി വിളിച്ചു. പെൺകുട്ടിയെ കൊണ്ടുപോകാൻ തിരൂരിലേക്ക് വരികയാണ്. ഞങ്ങളെ ഒരുമിച്ച് ജീവിക്കാൻ അനുവദിക്കണം, തടയരുത് എന്നാണ് യുവാവ് പറഞ്ഞത്. കേസിന്റെ ഗൗരവം പറഞ്ഞ് മനസിലാക്കിയിട്ടും പിന്മാറാൻ ഇയാൾ തയ്യാറായില്ല. ഇതിനിടെ പെൺകുട്ടി മറ്റൊരു ഫോണിൽ നിന്നും യുവാവിനെ വിളിച്ചു. ഈ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കുട്ടി തിരൂർ ബസ് സ്റ്റാന്റിലുണ്ടെന്ന് കണ്ടെത്തി. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി പെൺകുട്ടിയെ കാര്യങ്ങളുടെ ഗൗരവം ബോദ്ധ്യപ്പെടുത്തി. ഏറെ സമയം സംസാരിച്ചശേഷമാണ് കുട്ടി രക്ഷിതാക്കൾക്കൊപ്പം പോകാൻ തയ്യാറായത്.
ഈ സമയം ആൺസുഹൃത്ത് തിരൂർ ബസ് സ്റ്റാന്റിലെത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഇതോടെ ഇയാൾ മഞ്ചേരി പൊലീസുമായി ബന്ധപ്പെട്ടു. തുടർന്ന് കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി യുവാവിനെ തിരിച്ചയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |