ഇസ്ലാമാബാദ്: പാകിസ്ഥാനിൽ വീണ്ടും ഭീകരാക്രമണം. പാക് സെെനികർ സഞ്ചരിച്ച ബസ് ആക്രമിച്ചതായി ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) അറിയിച്ചു. ക്വറ്റയിൽ നിന്ന് തഫ്നാനിലേക്ക് പോയ സെെനിക വ്യൂഹത്തിന് നേരെയാണ് ഭീകരാക്രമണം ഉണ്ടായത്. 90 പാക് സെെനികരെ വധിച്ചുവെന്നാണ് ബിഎൽഎ അവകാശപ്പെടുന്നത്. എന്നാൽ ഇത് പാക് സെെന്യം നിഷേധിച്ചു. മൂന്ന് സെെനികരടക്കം അഞ്ചുപേർ മാത്രമാണ് കൊല്ലപ്പെട്ടതെന്നാണ് സെെന്യം വ്യക്തമാക്കുന്നത്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ബലൂചിസ്ഥാനിലെ നോഷ്കി ജില്ലയിൽ ദേശീയപാത 40ൽ ആയിരുന്നു വിമതരുടെ ആക്രമണം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
അടുത്തിടെ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി ട്രെയിൻ റാഞ്ചി നാനൂറിലേറെ യാത്രക്കാരെ ബന്ദികളാക്കിയിരുന്നു. 25 ബന്ദികളെ ഇവർ കൊലപ്പെടുത്തി. കൊല്ലപ്പെട്ടവരിൽ പാക് സുരക്ഷാ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. 346 ബന്ദികളെയാണ് മോചിപ്പിച്ചത്. ചൊവ്വാഴ്ചയാണ് ബലൂചിസ്ഥാനിലെ ക്വെറ്റയിൽ നിന്ന് ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിലെ പെഷവാറിലേക്ക് 440 യാത്രക്കാരുമായി പോയ ജാഫർ എക്‌സ്‌പ്രസ് ബിഎൽഎ തട്ടിയെടുത്തത്.
സൈനികരും പൊലീസുകാരും ചാരസംഘടനയായ ഐ.എസ്.ഐയിലെ അംഗങ്ങളും അടക്കം 214 പേരെ ബന്ദിയാക്കിയെന്നാണ് ബിഎൽഎ അറിയിച്ചത്. ഇതിൽ 50 പേരെ വധിച്ചെന്നും പറയുന്നു. പാക് സൈന്യം ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല. സ്വതന്ത്ര ബലൂചിസ്ഥാൻ രാഷ്ട്രത്തിനു വേണ്ടി പോരാടുന്ന വിവിധ സായുധ ഗ്രൂപ്പുകളിൽ പ്രബലരാണ് ബിഎൽഎ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |