SignIn
Kerala Kaumudi Online
Wednesday, 14 May 2025 5.53 PM IST

പദവി ഉയരുന്തോറും കൈക്കൂലിത്തുക കൂടും!

Increase Font Size Decrease Font Size Print Page
d

രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഏറ്റവും മെച്ചപ്പെട്ട സേവന - വേതന വ്യവസ്ഥകളുള്ള സ്ഥാപനങ്ങളിലൊന്നാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. ഇങ്ങു താഴേതട്ടിലുള്ള ജീവനക്കാർ മുതൽ മുകൾത്തട്ടിലുള്ളവർക്കുവരെ മാന്യമായ വേതനം നൽകുന്ന സ്ഥാപനം കൂടിയാണിത്. സാധാരണഗതിയിൽ അവിടത്തെ ഉദ്യോഗസ്ഥർക്ക് ഇടപാടുകാരുടെ മുമ്പിൽ കൈക്കൂലിക്കായി കൈനീട്ടേണ്ടിവരുന്ന അവസ്ഥയില്ല. പക്ഷേ പറഞ്ഞിട്ടെന്തു കാര്യം; കൈക്കൂലി ചോദിച്ചുവാങ്ങുന്നത് ഏതു സ്ഥാപനത്തിലെയും ചില ജീവനക്കാരുടെ ശീലമാണ്. അതിന്റെ ഉദാഹരണമാണ് ഗ്യാസ് ഏജൻസി ഉടമയിൽ നിന്ന് കൈക്കൂലി വാങ്ങാൻ ശ്രമിക്കവെ അറസ്റ്റിലായ ഐ.ഒ.സി ഡെപ്യൂട്ടി ജനറൽ മാനേജർ അലക്സ് മാത്യു. രണ്ടുലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ആർത്തി പെരുത്ത ഈ ഉദ്യോഗസ്ഥൻ പിടിയിലായത്.

അലക്സ് മാത്യു കൈക്കൂലി ആവശ്യപ്പെട്ട ഗ്യാസ് ഉടമയായ വനിതയുടെ തിരുവന്തപുരം കുറവൻകോണത്തെ വീട്ടിൽ ഒളിച്ചിരുന്നാണ് വിജിലൻസുകാർ അലക്സ് മാത്യുവിനെ പിടികൂടിയത്. ഇവരുടെ ഗ്യാസ് ഏജൻസിയിലെ ഉപഭോക്താക്കളിൽ വലിയൊരു വിഭാഗത്തെ മറ്റ് ഏജൻസികളിലേക്ക് മാറ്റിക്കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തിയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ആദ്യം പത്തുലക്ഷം രൂപയാണ് ചോദിച്ചത്. അത്രയും പണമില്ലെന്നു പറഞ്ഞ ഏജൻസി ഉടമയുടെ ഭർത്താവിനോട്,​ പിന്നീട് തുക താഴ്‌ത്തി ചോദിച്ചു. അതു വാങ്ങാൻ ഏജൻസി ഉടമയുടെ വീട്ടിലെത്തിയതാണ് ഐ.ഒ.സി ഉദ്യോഗസ്ഥനു കുരുക്കായത്. ഐ.ഒ.സി പോലുള്ള ഒരു സ്ഥാപനത്തിൽ ഉന്നത പദവി വഹിക്കുന്ന ഒരുദ്യോഗസ്ഥൻ ഇതുപോലെ കൈക്കൂലി കേസിൽ അറസ്റ്റിലാകുന്നത് അപൂർവമാണ്. പണത്തോടുള്ള മനുഷ്യന്റെ ആർത്തി എത്രത്തോളമാണെന്ന് വെളിപ്പെടുത്തുന്ന സംഭവം കൂടിയാണിത്.

ഐ.ഒ.സിയിൽ മാത്രമല്ല,​ കൈക്കൂലിക്ക് ധാരാളം മേച്ചിൽപ്പുറങ്ങളുള്ള മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളിലും വായും പിളർന്നിരിക്കുന്ന ഇതുപോലുള്ള 'ആർത്തിപ്പണ്ടാരങ്ങ"ളുണ്ട്. നാഷണൽ ഹൈവേ അതോറിട്ടിയിലെ ഉന്നത എൻജിനിയറെ കൈക്കൂലി കേസിൽ പിടികൂടിയിട്ട് അധിക നാളായില്ല. കൈക്കൂലിക്കു സാദ്ധ്യതയുള്ള മറ്റ് അനേകം സ്ഥാപനങ്ങളിലും ഇതുപോലുള്ളവരെ കാണാം. ഇടപാടുകളുടെ മൂല്യം വർദ്ധിക്കുന്തോറും കൈക്കൂലിയുടെ തോതും കൂടുതലായിരിക്കും. കോടിക്കണക്കിന് കൈക്കൂലിപ്പണം ഇത്തരം ഉദ്യോഗസ്ഥരുടെ വീടുകളിൽ നിന്ന് പിടിച്ചെടുത്ത വാർത്തകൾ ഇടയ്ക്കിടെ കാണാം. റെയ്ഡുകളും അറസ്റ്റുമൊക്കെ സർവസാധാരണമായിട്ടും കൈക്കൂലി എന്ന ശാപത്തിന് അറുതിവരുത്താൻ ഭരണകൂടത്തിന് ഇന്നേവരെ കഴിഞ്ഞിട്ടില്ല. നൂറോ ആയിരമോ പേരിൽ ഒരാൾ മാത്രമാകും ചിലപ്പോൾ പിടിയിലാകുക.

വിജിലൻസ് സംവിധാനം ശക്തമാക്കുകയും കൈക്കൂലി വിളയാടാൻ സാദ്ധ്യതകളുള്ള ഇടങ്ങളിൽ നിരീക്ഷണം വ്യാപകമാക്കുകയും ചെയ്യുന്നതിലൂടെ കൈക്കൂലിക്കാരെ ഒരു പരിധിവരെ നിയന്ത്രിക്കാനാകും. ജനകീയ സഹകരണവും അത്യന്താപേക്ഷിതമാണ്. കൈക്കൂലി ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥരെ വിജിലൻസിൽ ഏൽപ്പിക്കാൻ ഒരു മടിയും കാണിക്കരുത്. കുടുംബം പുലർത്താൻ സ്ഥാപനം നടത്തുന്നവരെ ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുക്കുന്ന ഉദ്യോഗസ്ഥർ സർവീസിൽ തുടരാൻ ഒരു തരത്തിലും അർഹരല്ല. അവർക്കുള്ള സ്ഥാനം ഇരുമ്പഴികൾക്കുള്ളിലാണ്. കൈക്കൂലിയായി സമ്പാദിച്ചതത്രയും കണ്ടുകെട്ടാനും നടപടിയുണ്ടാകണം. ഉദ്യോഗസ്ഥർക്കിടയിലെ ഇത്തരം പുഴുക്കുത്തുക്കളെ വച്ചുപൊറുപ്പിച്ചാൽ ശേഷിക്കുന്നവരും ക്രമേണ ഇതേ പാത പിന്തുടരാൻ നിർബന്ധിതരാകും. ഇപ്പോൾ അറസ്റ്റിലായ അലക്സ് മാത്യു സ്ഥിരമായി ഇടപാടുകാരോട് കൈക്കൂലി വാങ്ങിയിരുന്ന ആളാണെന്ന് പറയപ്പെടുന്നു. സഹികെടുമ്പോഴാണ് അപൂർവമായെങ്കിലും ചിലർ വിജിലൻസിനെ അറിയിച്ച് ഇത്തരം കൈക്കൂലിക്കാരെ കുടുക്കാറുള്ളത്.

TAGS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.