കോഴിക്കോട്: ഈങ്ങാപ്പുഴയിൽ രാസലഹരി ഉപയോഗിച്ച ശേഷം ഭാര്യയെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി യാസിർ പിടിയിൽ. കോഴിക്കോട് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിന് സമീപമുള്ള പാർക്കിംഗിലാണ് ഇയാൾ രക്ഷപ്പെട്ട കാറുമായി പിടിയിലായത്. കുടുംബവഴക്കിനെ തുടർന്നാണ് രാസ ലഹരി ഉപയോഗിച്ചെത്തിയ യാസിർ ഭാര്യ ഷിബിലയെ ആക്രമിച്ചത്. ഇതുകണ്ട് തടയാനെത്തിയ ഷിബിലയുടെ പിതാവ് അബ്‌ദുറഹ്‌മാനെയും ഇയാൾ വെട്ടി. വൈകിട്ട് നോമ്പുതുറയുടെ സമയത്താണ് ക്രൂരമായ ആക്രമണം.
അബ്‌ദുറഹ്‌മാൻ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇതിന് സമീപത്തുനിന്നാണ് യാസിർ പിടിയിലായത്. അബ്‌ദുറഹ്‌മാനെ ആക്രമിക്കുന്നത് കണ്ട് തടയാനെത്തിയ ഷിബിലയുടെ മാതാവ് ഹസീനയെയും യാസിർ ആക്രമിച്ചു. ഇവർ താമരശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
നാല് വർഷം മുൻപാണ് യാസിറും ഷിബിലയും വിവാഹിതരായത്. കുടുംബവഴക്കിനെ തുടർന്ന് ഷിബില മൂന്ന് വയസുള്ള കുട്ടിയുമായി സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ഇതിനിടെ ഷിബിലയുടെ വസ്‌ത്രങ്ങളടക്കം കത്തിച്ച് ആ ചിത്രം ഇവർക്കയച്ച് നൽകി ഇയാൾ ഭയപ്പെടുത്തിയിരുന്നതായും വിവരമുണ്ട്.
മുൻപും യാസിർ ഷിബിലയെ ആക്രമിച്ചതിന് താമരശേരി പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസ് കാര്യമായി അന്വേഷിച്ചില്ല എന്ന് ഷിബിലയുടെ കുടുംബം പരാതിപ്പെടുന്നുണ്ട്. എന്നാൽ കേസന്വേഷണം നടക്കുകയാണ് എന്നാണ് പൊലീസ് അറിയിച്ചത്. പ്രതി യാസിറിനെ നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചതായാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |