കോഴിക്കോട് : വേനലവധിയും ചെറിയ പെരുന്നാളും വിഷുവും ഒന്നിച്ചെത്തിയതോടെ നാട്ടിലെത്താന്‍ ടിക്കറ്റിനായി നെട്ടോട്ടത്തിലാണ് മറുനാടന്‍ മലയാളികള്‍. ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ പഠിക്കുന്നവരും ജോലി ചെയ്യുന്നവരും ടിക്കറ്റിനായി റെയില്‍വേയെ സമീപിക്കുമ്പോള്‍ വെയിറ്റിംഗ് ലിസ്റ്റ് 100ന് മുകളിലാണ്. കേരളത്തിലെ സ്ഥിതിയും മറിച്ചല്ല. തിരുവനന്തപുരത്തു നിന്ന് വടക്കോ ട്ടുള്ള ട്രെയിനിലൊന്നും ഏപ്രില്‍ ആദ്യവാരം വരെ രാത്രികാല യാത്രയ്ക്ക് ടിക്കറ്റ് കിട്ടാനില്ല. ടിക്കറ്റ് ബുക്കിംഗ് പോലും സാദ്ധ്യമല്ലാത്തവിധം 'റിഗ്രെറ്റ് ' എന്നാണ് കാണിക്കുന്നത്.
തിരുവനന്തപുരത്ത് നിന്ന് വടക്കോട്ട് പോകുന്ന ഏറനാട്, പരശുറാം എക്‌സപ്രസുകളില്‍ മാര്‍ച്ച് അവസാനവാരം വരെ ടിക്കറ്റ് ഫുള്ളായി കഴിഞ്ഞു. ഇതോടെ എങ്ങനെ നാടുപിടിക്കുമെന്ന ആശങ്കയിലാണ് മലബാറിലുള്ളവര്‍. ഓണ്‍ലൈനായി തത്കാല്‍ ടിക്കറ്റിനു ശ്രമിച്ചാല്‍ കിട്ടുമെന്ന് യാതൊരു ഉറപ്പുമില്ല. തത്കാല്‍ ബുക്കിംഗ് ആരംഭിച്ച് 2-3 മിനിറ്റിലാണ് ടിക്കറ്റുകള്‍ തീരുന്നത്. ബുക്കിംഗ് ആരംഭിച്ചതിനു പിന്നാലെ ഐ.ആര്‍.സി.ടി.സി വെബ്‌സൈറ്റ് ഹാംഗ് ആകുന്നതും പതിവാണ്. റെയില്‍വേ സ്റ്റേഷനിലെ റിസര്‍വേഷന്‍ കൗണ്ടറില്‍ ടിക്കറ്റെടുക്കാന്‍ പുലര്‍ച്ചെ നാലിനോ അഞ്ചിനോ എത്തിയാലും രക്ഷയില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്.
കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര ബസുകളിലെ സ്ഥിതിയും ഇതുതന്നെയാണ്. മിക്ക ബസുകളിലും ബുക്കിംഗ് പൂര്‍ണമായി. ട്രെയിന്‍- കെ.എസ്.ആര്‍.ടി.സി ടിക്കറ്റുകളേക്കാള്‍ താരതമ്യേന ഉയര്‍ന്ന നിരക്കാണ് സ്വകാര്യ ബസുകള്‍ ഈടാക്കുന്നത്. എന്നിട്ടും ടിക്കറ്റുകള്‍ അതിവേഗം വിറ്റുപോകുന്നു. സ്വകാര്യ ബസിലെ ടിക്കറ്റ് നിരക്കുകള്‍ സീസണ്‍ അനുസരിച്ച് തോന്നുംപോലെയാണെന്ന ആക്ഷേപമുണ്ട്.
സ്‌പെഷ്യല്‍ ബസുകള്‍ ഉണ്ടാകും
വിഷു, ഈസ്റ്റര്‍ സമയത്തെ തിരക്ക് പരിഗണിച്ച് നിലവിലെ ബസുകളിലെ ബുക്കിംഗ് പൂര്‍ത്തിയായാല്‍
കെ.എസ്.ആര്‍.ടി.സി തിരുവനന്തപുരം, ബംഗളൂരു, തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് സ്‌പെഷ്യല്‍ ബസുകള്‍ ഏര്‍പ്പെടുത്തുമെന്ന് കോഴിക്കോട് കെ.എസ്.ആര്‍.ടി.സി അറിയിച്ചു.
'' ട്രെയിന്‍ ടിക്കറ്റുകളെല്ലാം തീര്‍ന്നു. യാത്രചെയ്യുന്ന തിയതിക്കും ഒരു മാസം മുമ്പാണ് കെ.എസ്.ആര്‍.ടി.സിയില്‍ ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിക്കുന്നത്. ഇതും അതിവേഗം പൂര്‍ത്തിയായി. ഇനി സ്വകാര്യബസുകളെ ആശ്രയിക്കുകയേ മാര്‍ഗമുള്ളൂ. സീസണ്‍ സമയത്ത് പലരും അമിതചാര്‍ജ് ഈടാക്കാറുണ്ട്.
- ജിഷ്ണു .കെ ( വിദ്യാര്‍ത്ഥി, ബംഗളൂരു)
'' മാര്‍ച്ച് അവസാനം ട്രെയിന്‍ ടിക്കറ്റില്‍ വെയിറ്റിംഗ് ലിസ്റ്റ് 100 കടന്നു. കോഴിക്കോട് ഭാഗത്തേക്ക് വരുന്ന ട്രെയിനുകളില്‍ ജനറല്‍ കോച്ചുകള്‍ കുറവായതിനാല്‍ ഇനി ബസുകളെ ആശ്രയിക്കേണ്ടി വരും.
- സാംരാജ് (തിരുവനന്തപുരം)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |