തിരുവനന്തപുരം: ഗ്യാസ് ഏജൻസികളിൽ നിന്ന് ഉപഭോക്താക്കളെ മാറ്റാതിരിക്കാൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഉന്നത ഉദ്യോഗസ്ഥർ നടത്തുന്ന കള്ളക്കളികളെക്കുറിച്ച് വിജിലൻസ് അന്വേഷണം. ഗ്യാസ് ഏജൻസി ഉടമയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ഡി.ജി.എം അലക്സ് മാത്യു പിടിയിലായിരുന്നു. ഉപഭോക്താക്കളെ മറ്റ് ഏജൻസികളിലേക്ക് മാറ്റാതിരിക്കാൻ 10 ലക്ഷം രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ഈ ഇടപാടിൽ അലക്സിന്റെ കൂട്ടാളികളായ മറ്റ് ഉദ്യോഗസ്ഥരെ കണ്ടെത്താനാണ് വിജിലൻസിന്റെ ശ്രമം.
ഒരുദ്യോഗസ്ഥൻ ഒറ്റയ്ക്ക് ശ്രമിച്ചാൽ ഇത്തരമൊരു ക്രമക്കേട് നടത്താനാവില്ലെന്നാണ് വിജിലൻസിന്റെ വിലയിരുത്തൽ. കൊല്ലം കടയ്ക്കലിലെ ഗ്യാസ് ഏജൻസി ഉടമ മനോജിന്റെ പരാതിയിലാണ് അലക്സ് മാത്യു പിടിയിലായത്. കൈക്കൂലി പണത്തിലെ വിഹിതമായ 2 ലക്ഷം രൂപ കൈപ്പറ്റാൻ മനോജിന്റെ കവടിയാറിലെ വീട്ടിലെത്തിയപ്പോഴാണ് അറസ്റ്റ്. എന്നാൽ പുതുതായി വന്ന മറ്റ് ഗ്യാസ് ഏജൻസികളിലേക്ക് മനോജിന്റെ ഉപഭോക്താക്കളിൽ നിരവധി പേരെ മാറ്റിയിരുന്നു. ഇനിയും 20000ത്തോളം ഉപഭോക്താക്കളെ മാറ്റുമെന്നും അത് ചെയ്യാതിരിക്കാൻ പണം നൽകണമെന്നുമായിരുന്നു ആവശ്യം.
ഇടുക്കിയിലും കോഴ:
പരാതിയില്ല
അലക്സിന്റെ വാഹനത്തിൽ നിന്ന് 1.07ലക്ഷം രൂപ കണ്ടെത്തിയിരുന്നു. ഇത് ഇടുക്കിയിലെ ഗ്യാസ് ഏജൻസിയുടമ നൽകിയതാണെന്ന് കണ്ടെത്തി. എന്നാൽ പരാതി നൽകാൻ ഉടമ തയ്യാറായില്ല. അതിനാൽ രേഖകളില്ലാത്ത പണമായി ഇത് പിടിച്ചെടുത്തു. ഇതിൽ പ്രത്യേകം കേസെടുത്ത് പണത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് വിജിലൻസ് അറിയിച്ചു. ഈ തുക കോഴയായി കണക്കാക്കും. കൈക്കൂലി നൽകിയതായി കണ്ടെത്തിയ മറ്റു ചിലരെയും വിജിലൻസ് ഫോണിൽ ബന്ധപ്പെട്ടെങ്കിലും പലരും പരാതി നൽകാൻ തയാറല്ല. അലക്സിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത നിക്ഷേപത്തിന്റെ ഉറവിടം അന്വേഷിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |