ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയതന്ത്രജ്ഞതയെ പുകഴ്ത്തി കോൺഗ്രസ് എംപി ശശി തരൂർ. റഷ്യ- യുക്രെയ്ൻ യുദ്ധം പൊട്ടിപ്പുറപ്പെട്ട സമയത്ത് നരേന്ദ്ര മോദി സ്വീകരിച്ച നയം ശരിയാണെന്ന് ശശി തരൂർ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിൽ നല്ല ബന്ധം നിലനിർത്താൻ മോദിക്ക് കഴിഞ്ഞു. ഇന്ത്യയുടെ നിലപാടിനെ താൻ എതിർത്തത് അബദ്ധമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹി 'റായ്സിന ഡയലോഗ്' സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റഷ്യ യുക്രെയ്‌നെ ആക്രമിച്ചപ്പോൾ ഇന്ത്യ സ്വീകരിച്ച നിലപാടിനെ ശശി തരൂർ വിമർശിച്ചിരുന്നു. ആക്രമണത്തെ അപലപിക്കാൻ വേണ്ടി അന്ന് തരൂർ ആഹ്വാനം ചെയ്തിരുന്നു. '2022 ഫെബ്രുവരിയിൽ പാർലമെന്ററി ചർച്ചയിൽ ഇന്ത്യ സ്വീകരിച്ച നിലപാടിനെ വിമർശിച്ച ഒരാളാണ് ഞാൻ. യുഎൻ ചാർട്ടർ ലംഘനം, അതിർത്തി തത്വത്തിന്റെ ലംഘനം, യുക്രെയ്ൻ എന്ന അംഗരാജ്യത്തിന്റെ പരമാധികാര ലംഘനം എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു തന്റെ വിമർശനം. ഈ തത്വങ്ങളെല്ലാം ഒരു രാജ്യം ലംഘിച്ചാൽ നമ്മൾ അതിനെ അപലപിക്കുകയാണ് ചെയ്യേണ്ടത്'.
എന്നാൽ മൂന്ന് വർഷത്തിന് ശേഷം എനിക്ക് മനസിലായി എന്റെ നിലപാട് അബദ്ധമായെന്ന്. കാരണം, രണ്ടാഴ്ചയുടെ ഇടവേളയിൽ യുക്രെയ്ൻ പ്രസിഡന്റിനെയും റഷ്യൻ പ്രസിഡന്റിനെയും കെട്ടിപ്പിടിക്കാനും രണ്ടിടത്തും അംഗീകരിക്കപ്പെടാനും കഴിയുന്ന ഒരു ഇന്ത്യൻ പ്രധാനമന്ത്രി നമുക്കുണ്ടെന്ന് നയം വ്യക്തമാക്കുന്നു. ശാശ്വത സമാധാനം ഉണ്ടാക്കാൻ കഴിയുന്ന ഒരു സ്ഥാനത്താണ് ഇപ്പോൾ ഇന്ത്യയുള്ളത്. അത് വളരെ കുറച്ച് രാജ്യങ്ങൾക്ക് മാത്രമേ ചെയ്യാൻ കഴിയൂ.'- ശശി തരൂർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |