മുംബയ്: ബോളിവുഡ് നടൻ സുശാന്ത് സിംഗിന്റേത് ആത്മഹത്യ തന്നെയെന്ന് അന്വേഷണ റിപ്പോർട്ട് നൽകിയ സി.ബി.ഐക്കു നന്ദി പറഞ്ഞ് നടി റിയ ചക്രവർത്തിയുടെ അഭിഭാഷകൻ. കേസിന്റെ എല്ലാ വശങ്ങളിൽ നിന്നും സമഗ്രമായി അന്വേഷിച്ച് കേസ് അവസാനിപ്പിച്ചതിന് സി.ബി.ഐയോട് ഞങ്ങൾ നന്ദിയുള്ളവരാണ്- അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു.
2020 ജൂണിലാണ് സുശാന്തിനെ മുംബയിലെ വസതിയിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ച് വർഷത്തിനു ശേഷം പുറത്തുവന്ന റിപ്പോർട്ടിൽ മരണത്തിൽ ദുരൂഹതയില്ലെന്നും സുശാന്തിന്റെ സുഹൃത്തായിരുന്ന നടി റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താനായില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
മരണം ആത്മഹത്യയാണെന്നായിരുന്നു മുംബയ് പൊലീസിന്റെ പ്രാഥമിക നിഗമനം. സുശാന്തിന്റെ മാതാപിതാക്കൾ സംശയമുന്നയിച്ച് രംഗത്തെത്തിയതോടെയാണ് സുശാന്തിന്റെ സുഹൃത്തായിരുന്ന റിയയ്ക്കെതിരെ അന്വേഷണമുണ്ടായത്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസിൽ പിന്നാലെ അറസ്റ്റിലായ റിയ ചക്രവർത്തി 27 ദിവസം ജയിൽവാസവും അനുഭവിച്ചു. സുശാന്തിന്റെ മാനേജറായിരുന്ന ദിഷ സാലിയന്റെ മരണത്തിന് സുശാന്തിന്റെ മരണവുമായി ബന്ധമുണ്ടെന്ന തരത്തിൽ ആരോപണങ്ങളുണ്ടായിരുന്നു.
ആദരവ് അർഹിക്കുന്നു
മുഖ്യധാരാ മാദ്ധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ഉൾപ്പെടെ റിയയ്ക്കും കുടുംബത്തിനുമെതിരെ വ്യാജ പ്രചരണങ്ങളുണ്ടായി. പറയാനാവുന്നതിലും അധികം ബുദ്ധിമുട്ടിലൂടെയാണ് അവർ കടന്നുപോയത്. മനുഷ്യത്വരഹിതമായ സമീപനം നേരിടേണ്ടി വന്നപ്പോഴും നിശബ്ദത പാലിച്ചതിന് ആ കുടുംബം ആദരവർഹിക്കുന്നു.'' റിയയുടെ അഭിഭാഷകൻ സതീഷ് മനേഷിൻഡേ മാധ്യമങ്ങളോട് പറഞ്ഞു.
നീതി തേടുന്നവർക്ക് ഈ രാജ്യം ഇപ്പോഴും സുരക്ഷിതമാണെന്നും കേസിന്റെ എല്ലാ വശങ്ങളും അന്വേഷിക്കാൻ തയാറായതിൽ സിബിഐയോട് നന്ദിയുണ്ടെന്നും സതീഷ് മനേഷിൻഡേ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |