ന്യൂഡൽഹി : ഔദ്യോഗിക വസതിയിൽ നോട്ടുകൂമ്പാരം കണ്ടെത്തിയ സംഭവത്തിൽ ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ്മയെ ഡൽഹി ഹൈക്കോടതിയിലെ ജുഡിഷ്യൽ ജോലികളിൽ നിന്ന് മാറ്റിനിറുത്തി. യശ്വന്ത് വർമ്മ കൈകാര്യം ചെയ്തിരുന്ന കേസുകൾ മറ്റു ബെഞ്ചുകളിലേക്ക് കൈമാറി. വിൽപന നികുതി, ജി.എസ്.ടി, കമ്പനി തർക്കങ്ങൾ എന്നിവയാണ് ജഡ്ജി പരിഗണിച്ചിരുന്നത്.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നിർദ്ദേശപ്രകാരമാണ് ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാദ്ധ്യായ നടപടിയെടുത്തത്. വൈകീട്ടായപ്പോൾ വിവാദ ജഡ്ജിയെ അലഹബാദ് ഹൈക്കോടതിയിലേക്ക് തിരിച്ചയക്കാൻ സുപ്രീംകോടതി കൊളീജിയം തീരുമാനിച്ചു. അംഗീകാരത്തിനായി കേന്ദ്രസർക്കാരിന് ഫയൽ കൈമാറി. ഒറ്റവരി പ്രസ്താവനയാണ് വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തത്. 2014 ഒക്ടോബറിൽ അലഹബാദ് ഹൈക്കോടതി ജഡ്ജിയായി നിയമിതനായ യശ്വന്ത് വർമ്മ, 2021 ഒക്ടോബർ 11നാണ് ഡൽഹി ഹൈക്കോടതിയിൽ ചുമതലയേറ്റത്.
അതേസമയം യശ്വന്ത് വർമ്മയെ ഇംപീച്ച് ചെയ്യണമെന്ന് അലഹബാദ് ഹൈക്കോടതി ബാർ അസോസിയേഷൻ പ്രമേയം പാസാക്കി സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് അയച്ചു. വിധികൾ പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. സി.ബി.ഐ, ഇ.ഡി അന്വേഷണങ്ങളുണ്ടാകണം. ജഡ്ജിമാർ സീസറിന്റെ ഭാര്യയെ പോലെ സംശയത്തിന് അതീതരായിരിക്കണമെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി.
ഇതിനിടെ, സുപ്രീംകോടതി നിയോഗിച്ച മൂന്നംഗസമിതി അന്വേഷണനടപടികളിലേക്ക് കടന്നു. അന്വേഷണവിഷയങ്ങൾ തീരുമാനിക്കാൻ കൂടിയാലോചന നടത്തിയെന്നാണ് സൂചന. തെളിവുകൾ പരിശോധിക്കണം. ജഡ്ജിയെ വിളിച്ചുവരുത്തി കേൾക്കണം. പണത്തിന്റെ സ്രോതസ് അന്വേഷിക്കണം. ജീവനക്കാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും അഗ്നിശമന സേനാംഗങ്ങളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും മൊഴിയെടുക്കണം.തങ്ങളുടെ ടീമിന്റെ മുന്നിൽ വച്ച് പണം കണ്ടെടുത്തിട്ടില്ലെന്ന ഡൽഹി ഫയർ സർവീസസ് ഡയറക്ടറുടെ ആദ്യപ്രതികരണത്തിലും വിശദീകരണം തേടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |