തിരുവനന്തപുരം: ലഹരിക്കടിമകളായവർ കുടുംബാംഗങ്ങളെപ്പാേലും കൊല്ലുന്ന അവസ്ഥ സംസ്ഥാനത്തെ ഭീതിയിലാഴ്ത്തിയതോടെ ലഹരി വിപത്തിനെതിരെ ശക്തമായ നടപടികളിലേക്കും ബോധവൽക്കരണത്തിലേക്കും കടക്കാൻ സർക്കാർ തീരുമാനിച്ചു.
ജനങ്ങളെയും വിവിധ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് അതിശക്തമായ ക്യാമ്പയിന് സർക്കാർ നേതൃത്വം നൽകും. ഏപ്രിൽ മുതൽ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഈ വിഷയവുമായി ബന്ധപ്പെട്ട് നിയമസഭാ മന്ദിരത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഈ മാസം 30 ന് വിദഗ്ദ്ധരുടെയും വിദ്യാർത്ഥി-യുവജന സംഘടനകളുടെയും സിനിമ സാംസ്കാരിക മാദ്ധ്യമ മേഖലകളിലെ സംഘടനകളുടെയും അദ്ധ്യാപകരക്ഷാകർതൃ സംഘടനകളുടെയും യോഗം ചേർന്ന് കർമ്മപദ്ധതി തയ്യാറാക്കും.
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ രൂപരേഖ തയ്യാറാക്കാനായി വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോടെ സമിതി രൂപീകരിക്കും.
പൊലീസിന്റെയും എക്‌സൈസിന്റെയും എൻഫോഴ്സ്‌മെന്റ് പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കും
ഹോസ്റ്റലുകളും പൊതുഇടങ്ങളും ലഹരിമുക്തമാണെന്ന് ഉറപ്പാക്കാനുള്ള നടപടികൾ കൈക്കൊള്ളും. പരിശോധന കർശനമാക്കും.
കൊറിയറുകൾ, പാഴ്സലുകൾ, ടൂറിസ്റ്റ് വാഹനങ്ങൾ തുടങ്ങി കേരളത്തിന്റെ അതിർത്തി കടന്നുവരുന്ന വാഹനങ്ങൾ പരിശോധിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
എൽ.പി ക്ലാസുകൾ മുതൽ ലഹരിവിരുദ്ധ ബോധവത്കരണം തുടങ്ങണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുട്ടികളെ കായിക രംഗത്ത് ആകർഷിക്കാൻ കൂടുതൽ പരിപാടികൾ സംഘടിപ്പിക്കണം.
വിധ വകുപ്പുകൾ നടപ്പാക്കിവരുന്ന ലഹരിവിരുദ്ധ പദ്ധതികൾ മന്ത്രിമാർ വിശദീകരിച്ചു. മന്ത്രിമാരായ സജി ചെറിയാൻ, എം.ബി. രാജേഷ്, ഒ.ആർ. കേളു, ആർ. ബിന്ദു, വി. അബ്ദുറഹ്മാൻ, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, അഡിഷണൽ ചീഫ് സെക്രട്ടറിമാരായ എ. ജയതിലക്, കെ.ആർ. ജ്യോതിലാൽ, സംസ്ഥാന പൊലീസ് മേധാവി ഷെയ്ക്ക് ദർവേഷ് സാഹിബ്, എ.ഡി.ജി.പിമാരായ മനോജ് എബ്രഹാം, പി. വിജയൻ, എക്‌സൈസ് കമ്മിഷണർ മഹിപാൽ യാദവ് തുടങ്ങിയവർ പങ്കെടുത്തു.
ലഹരിവില്പന നടത്തുന്ന
കടകൾ അടച്ചുപൂട്ടണം
ലഹരിവിൽപ്പന നടത്തുന്ന കടകൾ അടച്ചുപൂട്ടുന്നതിനുള്ള നടപടി തദ്ദേശസ്വയംഭരണ വകുപ്പ് കൈക്കൊള്ളണം എന്നതടക്കമുള്ള നിർദേശങ്ങൾ യോഗത്തിൽ ഉയർന്നു
മയക്കുമരുന്ന് സാന്നിദ്ധ്യം കണ്ടെത്താനുള്ള ആധുനിക ഉപകരണങ്ങൾ വാങ്ങണം. സ്നിഫർ ഡോഗ് സാന്നിദ്ധ്യം വർദ്ധിപ്പിക്കണം. ആവശ്യമെങ്കിൽ മറ്റു സംസ്ഥാനങ്ങളിലെ പൊലീസ് സഹായം തേടണം.
ഓൺലൈൻ ലഹരി വ്യാപാരം തടയാനുള്ള നടപടികൾ ശക്തമാക്കണം. അതിർത്തികളിലെ പൊലീസ് പരിശോധനയും എയർപോർട്ട്, റെയിൽവേ, തുറമുഖം എന്നിവ കേന്ദ്രീകരിച്ചുള്ള പരിശോധനയും ശക്തമാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |