എമ്പുരാൻ ചിത്രവുമായി ബന്ധപ്പെട്ട് വീണ്ടും പ്രതികരിച്ച് മേജർ രവി. എമ്പുരാൻ പടം നന്നല്ലെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ലെന്നും സിനിമയുടെ ടെക്നിക്കൽ വശം നല്ലതാണെന്നും പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
'രണ്ട് ആരോപണങ്ങളാണ് എന്റെ പേരിലുള്ളത്. ഒന്ന് മോഹൻലാൽ പടം കണ്ടിട്ടില്ലെന്ന് പറഞ്ഞത് നുണയാണെന്ന്. ആന്റണി പെരുമ്പാവൂർ എന്താ പറഞ്ഞത്? അവർ കഥയൊക്കെ തീരുമാനിച്ച്, എല്ലാം കണ്ടിട്ടാണെന്ന്. കഥ കണ്ടു, വായിച്ചു. ഞാനും ഒരു എഴുത്തുകാരനാണ്. എഴുതിയ ശേഷം പലതും മാറ്റും. പടം കാണലാണ് മുഖ്യം. അപ്പോൾ അത് വിട്ടേക്കൂ.
രണ്ടാമത് ചേച്ചി പറഞ്ഞു, ഞാൻ ചേച്ചിയുടെ മോനെ ഒറ്റപ്പെടുത്തിയെന്ന്. പടം നന്നല്ലെന്ന് പറഞ്ഞൂവെന്ന്. ഞാൻ എവിടെയാണ് പടം നന്നല്ലെന്ന് പറഞ്ഞത്. ഞാൻ ആദ്യം പറഞ്ഞത് ടെക്നിക്കലി ഫെന്റാസ്റ്റിക് ഫിലിം എന്നാണ്. ഇപ്പോഴും ഞാൻ അതിൽത്തന്നെ നിൽക്കുന്നു. പിന്നെ രാജ്യദ്രോഹപരമായ കാര്യങ്ങളുണ്ടെന്ന് അതിപ്പോഴും പറയുന്നു, അപ്പോഴും പറയുന്നു. അന്ന് പറയില്ല, കാരണം ഒരു പടം കണ്ട് നമ്മളെപ്പോലൊരാൾ ഇറങ്ങിവരുമ്പോൾ ആദ്യം ഇതുവല്ലതും പറഞ്ഞാൽ അതിന്റെ നെഗറ്റിവിറ്റിയാണ്. ഞാനായിട്ട് പ്രകോപിക്കേണ്ടെന്ന് കരുതി. പക്ഷേ ജനങ്ങൾ ഇളകി. ഇപ്പോഴും ഞാൻ അതിനെപ്പറ്റി അധികം പറഞ്ഞിട്ടില്ല. മനസിലായല്ലോ. എവിടെയാണ് ഞാൻ ചേച്ചിയുടെയടുത്ത് പടം കൊള്ളില്ലെന്ന് പറഞ്ഞത്.
മോഹൻലാലിന്റെ പ്രീതി എനിക്ക് നേടേണ്ട കാര്യമില്ല. 1995 മാർച്ച് 13 മുതലുള്ള ബന്ധമാണത്. പടം ചെയ്താലും ഇല്ലെങ്കിലും മരിക്കുംവരെ അവിടെ നിൽക്കും. ലാൽ മരിക്കുംവരെ എനിക്കൊരു കടപ്പാടുണ്ട്. കീർത്തിചക്ര എന്ന സിനിമ ചെയ്ത്, എന്നെ മേജർ രവിയാക്കിയത് മോഹൻലാലാണ്. ആന്റണി പെരുമ്പാവൂരൊന്നുമല്ല അത് നിർമിച്ചത്.'- മേജർ രവി പറഞ്ഞു. മേജർ രവിക്കെതിരെ നേരത്തെ മല്ലിക സുകുമാരൻ രംഗത്തെത്തിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മേജർ രവി.
'ഈ മേജർ രവി പടം കണ്ട് കഴിഞ്ഞപ്പോൾ എന്താണ് കാണിച്ചത്. എന്നെ കേറി കെട്ടിപ്പിടിക്കുന്നു. പൃഥ്വിരാജിനോട് പറഞ്ഞത്, ചരിത്രമാകും മോനെ. എന്തൊക്കെ ബഹളമായിരുന്നു. രണ്ട് ദിവസം കഴിയുമ്പോഴേക്കും മാറിയോ? അപ്പോൾ, എവിടുന്നാണ് ഇതിന്റെയൊക്കെ ഉത്ഭവം എന്നറിയണം. ഇങ്ങനെയുള്ള കഥകളൊക്കെ പടച്ചുവിടുന്ന കമാൻഡോയ്ക്ക് ദേശത്തോടാണോ അതോ വ്യക്തിയോടാണോ സ്‌നേഹം എന്ന് നാം കണ്ടുപിടിക്കണം'- എന്നായിരുന്നു മല്ലിക അന്ന് പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |