കൊച്ചി: മതേതര വിവാഹങ്ങൾക്ക് ഇനി കൊച്ചിയിൽ പന്തലൊരുങ്ങും. രജിസ്ട്രാർ ഓഫീസിലെ പരിമിതമായ സ്ഥലത്തുനിന്ന് മാറി ഡെസ്റ്റിനേഷൻ വിവാഹമായി മതേതര വിവാഹങ്ങൾ നടത്താം. രജിസ്ട്രേഷൻ വകുപ്പുമായി സഹകരിച്ചാണ് ഗ്രേറ്റർ കൊച്ചിൻ ഡെവലപ്മെന്റ് അതോറിട്ടി (ജി.സി.ഡി.എ) പ്രകൃതി രമണീയമായ സ്ഥലങ്ങളിൽ വിവാഹങ്ങൾ നടത്താൻ സൗകര്യം ഒരുക്കുന്നത്. ജി.സി.ഡി.എയുടെ ഉടമസ്ഥതയിലുള്ള മറൈൻഡ്രൈവ്, രാജേന്ദ്രമൈതാനം എന്നിവിടങ്ങളിലാണ് വേദി ഒരുങ്ങുക.
2025 - 26 ബഡ്ജറ്റിൽ പദ്ധതിക്കായി 10ലക്ഷം രൂപയാണ് വകയിരുത്തിയത്. നഗരത്തിൽ ഡെസ്റ്റിനേഷൻ വിവാഹങ്ങൾ നടത്തുന്നതിന് ജി.സി.ഡി.എ നേരത്തെ പദ്ധതി ഇട്ടിരുന്നു. നഗരത്തിലെ ടൂറിസം വികസിപ്പിക്കുന്നതിന് ഇതേറെ സഹായകകരമാകും. വിദേശികൾക്കടക്കം വിവാഹ വേദിയൊരുക്കാൻ സാധിക്കും.
രജിസ്ട്രാർ ഓഫീസിൽ പോകണ്ട
രജിസ്ട്രാർ ഓഫീസിലെത്തി വിവാഹം രേഖപ്പെടുത്തി പിന്നീട് റിസപ്ഷൻ നടത്തുന്നവർ നിരവധിയുണ്ട്. ഇവർക്ക് സഹായകമായാണ് ജി.സി.ഡി.എയുടെ പുതിയ പദ്ധതി. മറൈൻഡ്രൈവിലും രാജേന്ദ്രമൈതാനിയിലുമൊരുക്കുന്ന വിവാഹവേദിയിൽ രജിസ്ട്രാർ എത്തി വിവാഹം നടത്തും. ഇതിനുശേഷം വിവാഹാഘോഷങ്ങൾ അവിടെ സംഘടിപ്പിക്കാം. വിവാഹപ്പാർട്ടികൾക്ക് അവരുടെ താത്പര്യത്തിന് അനുസരിച്ച് ഇവന്റ് മാനേജ്മെന്റിനെ സമീപിക്കാം. ഫോട്ടോഷൂട്ട് നടത്തുന്നതിനുള്ള സൗകര്യങ്ങളെല്ലാമുണ്ടാകും. ചെറിയ നിരക്കിൽ സ്ഥലങ്ങൾ ലഭിക്കും. വാടകത്തുക നിശ്ചയിച്ചിട്ടില്ല. പദ്ധതി വരുന്നതോടെ വിവാഹങ്ങൾക്കും അനുബന്ധ പരിപാടികൾക്കും അനുയോജ്യമായ പ്രാദേശിക ബിസിനസുകൾ പ്രോത്സാഹിപ്പിക്കുന്നതിനും സഹായകമാകുമെന്നാണ് പ്രതീക്ഷ.
കൊച്ചി ഇഷ്‌ട വിവാഹസങ്കേതം
വിദേശരാജ്യങ്ങളിലുള്ളവർ വിവാഹം നടത്താൻ ഏറ്റവും കൂടുതലായി തിരഞ്ഞെടുക്കുന്ന സ്ഥലമാണ് കേരളം. അതിൽ ഏറ്റവും വലിയ കേന്ദ്രം കൊച്ചിയും. കേരളത്തിലുള്ളവർക്കും അന്യസംസ്ഥാനക്കാർക്കും വിദേശികൾക്കും വിവാഹത്തിനായി കൊച്ചിയിലെത്താം. വിദേശികൾക്ക് കൊച്ചി എന്നും ഇഷ്ടകേന്ദ്രമായതിനാൽ വിജയിക്കുമെന്നാണ് പ്രതീക്ഷ. പൂർണമായും ഹരിതചട്ടം പാലിച്ചായിരിക്കും വിവാഹചടങ്ങുകൾ. പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്ന നടപടികൾ പുരോഗമിക്കുന്നു.
പദ്ധതി ആരംഭിക്കുന്നതിനുള്ള പ്രാഥമിക ചർച്ചകൾ നടക്കുകയാണ്. പദ്ധതി എത്രയും വേഗം നടപ്പിലാക്കാനുല്ള തയ്യാറെടുപ്പിലാണ്.
ജി.സി.ഡി.എ അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |