കൊച്ചി: പുറംതൊലി മുതൽ അകക്കാമ്പ് വരെ ഉപയോഗ യോഗ്യമെങ്കിലും കേരളം പ്രതിവർഷം പാഴാക്കുന്നത് 2,000കോടി രൂപയുടെ ചക്ക. അതേസമയം, തമിഴ്നാട് ചക്ക വിഭവങ്ങൾ കേരളത്തിലുൾപ്പെടെ കയറ്റിഅയച്ച് സമ്പാദിക്കുന്നത് കോടികൾ.
കേരളത്തിൽ ചക്ക സീസൺ തുടങ്ങിയിട്ടുണ്ട്. വരിക്ക ഇനത്തിനുമാത്രമാണ് ഡിമാന്റ്. മറ്റുള്ളവ പ്ളാവിൻ ചുവട്ടിൽ പഴുത്തുവീണ് അഴുകി നശിക്കുന്നു. ചിപ്സും മറ്റുമുണ്ടാക്കി പണമാക്കേണ്ട ചക്കയാണ് ഇങ്ങനെ കളയുന്നത്. പച്ചച്ചക്ക നന്നാക്കിയെടുക്കാനുള്ള മടിയാണ് പ്രധാന കാരണം. ചിപ്സ് യൂണിറ്റുകൾ പോലും ചക്ക നന്നാക്കാൻ ആളെക്കിട്ടാത്തതിനാൽ തമിഴ്നാട്ടിൽ നിന്ന് ചിപ്സ് വരുത്തി പായ്ക്ക് ചെയ്ത് വിൽക്കുകയാണ്.
ഒരുകാലത്ത് നാട്ടിൻപുറങ്ങളിൽ പ്രധാന വിഭവമായിരുന്നു ചക്ക. അവിയലായും പുഴുക്കായും വറ്റലായും പഴമായും എല്ലാ വീട്ടിലും തിളങ്ങിനിന്ന ചക്കയെ പുതുതലമുറ പക്ഷേ കൈവിട്ടു.
ചക്ക നല്ലൊരു ഔഷധവുമാണ്. പ്രമേഹരോഗികൾ പച്ചച്ചക്ക കഴിച്ചാൽ ഇൻസുലിൻ ഉത്പാദനം മെച്ചപ്പെടും. മലശോധനയ്ക്കും ഉത്തമം. ചക്കമുള്ള് ഉണക്കി തിളപ്പിച്ചത് ഉഗ്രൻ ദാഹശമിനിയാണ്.
തമിഴ്നാട്ടിൽ പ്ലാന്തോട്ടങ്ങൾ
കടലൂരിനും നെയ്‌വേലിക്കും ഇടയിലുള്ള പൺറുട്ടി ഗ്രാമത്തിൽ 2000 ഏക്കറിൽ വെള്ളവും വളവും നൽകി വ്യാവസായിക അടിസ്ഥാനത്തിൽ പ്ലാന്തോട്ടങ്ങൾ പരിപാലിക്കുന്നുണ്ട്. സീസണിൽ ദിവസവും ശരാശരി 56 ലോഡ് ചക്ക അവിടെനിന്ന് കയറ്റി അയയ്ക്കുന്നു. ഇതുപോലെ തോട്ടങ്ങൾ സംസ്ഥാനത്ത് പലേടത്തുമുണ്ട്.
50,000 ടൺ
പ്രതിവർഷം കേരളത്തിൽ നിന്ന് തമിഴ്നാട്ടുകാർ വാങ്ങിക്കൊണ്ടുപോകുന്ന ചക്ക (ഇതിന്റെ പലമടങ്ങ് പാഴാക്കിക്കളയുന്നു)
വിശക്കുന്ന വയറിന് പശ്ചിമഘട്ട മലനിരകളുടെ വരദാനമായ കേരളത്തിന്റെ ചക്ക പാഴാക്കുന്നത് അജ്ഞത മൂലമാണ്
പ്രമോദ് മാധവൻ,
കൃഷി വകുപ്പ് അസി. ഡയറക്ടർ
ചക്ക വിശേഷങ്ങൾ
ഇടിച്ചക്ക, പച്ചച്ചക്ക, പഴം ഇങ്ങനെ ഏതു പരുവത്തിലും കഴിക്കാം
ചക്കമടലും ചകിണിയും: പശുവിന് ഇഷ്ടപ്പെട്ട തീറ്റ
ചക്കയരക്ക്: ഓട്ടപ്പാത്രങ്ങളുടെ ദ്വാരം അടയ്ക്കാനുള്ള പശ
ചക്കക്കുരു: കറി, ഊർജ്ജദായകമായ സ്‌നാക്‌സ്
കൂഞ്ഞ്: മസാലയിട്ട് കറിവച്ചാൽ ഇറച്ചി തേറ്റുപോകും
ഇല: ആരോഗ്യം നൽകുന്ന ഡിസ്പോസിബിൾ സ്പൂൺ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |