കൊച്ചി: യാത്രകളിൽ രസമേറുമ്പോൾ കുട്ടികളെയടക്കം സൺറൂഫിനിടയിൽ നിറുത്തി വാഹനമോടിക്കുന്നത് ഗുരുതര അപകടങ്ങൾക്ക് കാരണമാകും. ഇത് നിയമലംഘനമായതിനാൽ ഡ്രൈവറുടെ ലൈസൻസും തെറിക്കും, പിഴയും വരും. യാത്രയിൽ ഡ്രൈവറും മറ്റ് യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കണമെന്നാണ് നിയമം. അത് ഡ്രൈവറാണ് ഉറപ്പുവരുത്തേണ്ടത്. അപകടകരമായ യാത്ര അനുവദിച്ചാൽ ലൈസൻസ് പോകും.
വാഹനത്തിനുള്ളിലേക്ക് ശുദ്ധവായു എത്തിക്കാനും കാറിനുള്ളിലിരുന്ന് നീലാകാശവും മരങ്ങളും കണ്ട് യാത്ര ചെയ്യാനുമാണ് സൺറൂഫിന്റെ ഉദ്ദേശ്യം. എന്നാൽ നമ്മുടെ നാട്ടിൽ സൺറൂഫിലൂടെ തല പുറത്തിട്ട് യാത്ര ചെയ്യുന്നതാണ് രീതി.ഗുരുതരമായ അപകടങ്ങൾക്ക് കാരണമാവും. കുട്ടികളുടെ നട്ടെല്ലിന് ഗുരുതര അപകടമുണ്ടാക്കുകയും ചെയ്യും. ഇതു സംബന്ധിച്ച് ദേവികുളം സബ് ആർ.ടി ഓഫീസിലെ എം.വി.ഐ എൻ.കെ. ദീപു തയ്യാറാക്കിയ ഹ്രസ്വചിത്രം എം.വി.ഡി സോഷ്യൽ മീഡിയ പേജുകളിൽ വൈറലായി.
ഒറ്റനോട്ടത്തിൽ വാഹനത്തിന് ആഡംബരം അനുഭവിപ്പിക്കും എന്നതാണ് സൺറൂഫിന്റെ ജനകീയത. പിൻസീറ്റുകളിലെ യാത്രയിൽ കൂടുതൽ വിശാലമായ കാഴ്ചകൾകൊണ്ട് നിറയ്ക്കാൻ ഇവയ്ക്കാകും. വ്യത്യസ്ത അനുഭവം സമ്മാനിക്കുമ്പോഴും കാറിന് അത്ര സുരക്ഷിതമല്ല സൺറൂഫെന്നാണ് ഹ്രസ്വചിത്രം പറയുന്നത്.
12 വയസ് വരെ
ചൈൽഡ് സീറ്റ്
കുട്ടികളുമായി കാറിൽ യാത്ര ചെയ്യുമ്പോൾ 12 വയസിൽ താഴെയുള്ളവർക്ക് ചൈൽഡ് സീറ്റ് വേണമെന്നാണ് നിയമം. കുട്ടികളുടെ സുരക്ഷയ്‌ക്കു വേണ്ടിയാണിത്.
സൺറൂഫ് വില്ലനാകുമ്പോൾ
1.വാഹനം സഡൻ ബ്രേക്ക് ഇടുന്ന സാഹചര്യം വന്നാലോ കൂട്ടിയിടി നടന്നാലോ കുട്ടികളുടെ കുഞ്ഞു ശരീരം സൺ റൂഫിന്റെ വശങ്ങളിൽ ഇടിച്ച് ക്ഷതങ്ങൾ സംഭവിക്കും
2.നെഞ്ചാണ് ഇടിക്കുന്നതെങ്കിൽ വാരിയെല്ലുകൾ പൊട്ടാനും ശ്വാസകോശത്തിന് തകരാർ ഉണ്ടാക്കാനും സാദ്ധ്യതയുണ്ട്.
3.ശരീരം പെട്ടന്ന് മുന്നോട്ടും പിന്നോട്ടും വളയുന്നത് ക്ഷതത്തിന് ഇടയാക്കാം.
4.സുഷുമ്ന നാഡിക്ക് സംഭവിച്ചാൽ കൈകാലുകളുടെ തളർച്ചയായിരിക്കും ഫലം
5.വയർ ഭാഗമാണ് ഇടിക്കുന്നതെങ്കിൽ അവയവങ്ങൾക്ക് ക്ഷതം സംഭവിക്കാനും ആന്തരിക രക്തസ്രാവത്തിനും സാദ്ധ്യത
6.വാഹനം ശക്തമായി ഇടിക്കുകയാണെങ്കിൽ ആൾ പുറത്തേക്ക് തെറിച്ച് വീണ് മരണം വരെ സംഭവിക്കാം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |