മധുര: സിപിഎം കേന്ദ്ര കമ്മിറ്റിയിലേയ്ക്ക് മത്സരിച്ച ഡിഎൽ കരാഡ് പരാജയപ്പെട്ടു. 31 വോട്ടുകളാണ് കരാഡിന് ലഭിച്ചത്. കരാഡ് മാത്രമാണ് മത്സരിച്ചത്. മഹാരാഷ്ട്രയിൽ നിന്നുള്ള പ്രതിനിധിയാണ് ഡിഎൽ കരാഡ്. സിഐടിയുവിന്റെ മഹാരാഷ്‌ട്ര സംസ്ഥാന പ്രസിഡന്റും സിഐടിയുവിന്റെ അഖിലേന്ത്യ വൈസ് പ്രസിഡന്റുമാണ്. വോട്ടെടുപ്പ് അവസാനിച്ചതോടെ പൊളിറ്റ് ബ്യൂറോ പാനലിന് അംഗീകാരം ലഭിച്ചു. 84 പേരാണ് കേന്ദ്ര കമ്മിറ്റിയിലുള്ളത്. ഒരു സീറ്റ് ഒഴിച്ചിട്ടു.
മഹാരാഷ്ട്രയിൽ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പരിഗണന കേന്ദ്ര കമ്മിറ്റി പാനലിൽ ലഭിച്ചില്ലെന്നും അതുകൊണ്ടാണ് മത്സരിച്ചതെന്നുമായിരുന്നു കരാഡിന്റെ പ്രതികരണം. 'മത്സരം ആരോടുമുള്ള പ്രതിഷേധമല്ല. സിപിഎമ്മിൽ ഏകാധിപത്യപരമായ രീതികളാണുള്ളതെന്ന് പലരും ആക്ഷേപിക്കുന്നുണ്ട്. പാർട്ടി കേന്ദ്ര കമ്മിറ്റിയിൽ ജനാധിപത്യപരമായ രീതി ഉറപ്പുവരുത്തുകയായിരുന്നു മത്സരത്തിന്റെ ലക്ഷ്യം. ആര് ജനറൽ സെക്രട്ടറിയായാലും ആരൊക്കെ കേന്ദ്ര കമ്മിറ്റിയംഗങ്ങളായി വന്നാലും അതിനെ അംഗീകരിക്കും. ഞാൻ പാർട്ടിക്ക് ഒപ്പമാണ്'- എന്നാണ് കരാഡ് പറഞ്ഞത്. ഫലം പുറത്തുവരുന്നതിന് മുൻപുതന്നെ കരാഡ് പാർട്ടി കോൺഗ്രസ് വേദി വിട്ടിരുന്നു. വിമാനത്തിന്റെ സമയം അടുത്തതുകൊണ്ടാണ് പോകുന്നതെന്നായിരുന്നു വിശദീകരണം.
അതേസമയം, ജോൺ ബ്രിട്ടാസിനെ സിപിഎമ്മിന്റെ സ്ഥിരം ക്ഷണിതാവായി തിരഞ്ഞെടുത്തു. സിപിഎമ്മിന്റെ പുതിയ കേന്ദ്ര കമ്മിറ്റി പാനലിൽ 19 മലയാളികൾ ആണ് തിരഞ്ഞെടുക്കപ്പെട്ടത്. 30 പുതുമുഖങ്ങളെയും തിരഞ്ഞെടുത്തു. 85 അംഗ കേന്ദ്ര കമ്മിറ്റിയിൽ 15 വനിതകളാണുള്ളത്. ഏഴുപേർ പ്രത്യേക ക്ഷണിതാക്കളായി പ്രവർത്തിക്കും. മന്ത്രി മുഹമ്മദ് റിയാസിനെ കേന്ദ്ര കമ്മിറ്റിയിൽ ഉൾപ്പെടുത്തിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |