ആലുവ: പൊലീസ് ക്യാന്റീൻ കാർഡ് ഉപയോഗിച്ച് എസ്.ഡി.പി.ഐക്കാരൻ ആനുകൂല്യം പറ്റിയെന്ന ആക്ഷേപത്തെ തുടർന്ന് കാർഡുടമയായ എ.എസ്.ഐക്ക് സസ്പെൻഷൻ. പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ സലീമിനെതിരെയാണ് റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നടപടി.
പെരുമ്പാവൂർ പൊലീസ് ക്വാർട്ടേഴ്സിന് സമീപം പ്രവർത്തിക്കുന്ന സെൻട്രൽ പൊലീസ് ക്യാന്റീനിൽ നിന്ന് എസ്.ഡി.പി.ഐ പ്രവർത്തകൻ വി.കെ. ഷൗക്കത്തലിയാണ് കാർഡ് ഉപയോഗിച്ച് ആനുകൂല്യം പറ്റിയത്. ഇവിടത്തെ ഒരു ജീവനക്കാരന് സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാർഡ് ദുരുപയോഗം പുറത്താവുകയായിരുന്നു. പൊലീസുകാർക്കും കുടുംബാംഗങ്ങൾക്കും ക്യാന്റീനിൽ നിന്ന് വില കുറച്ച് സാധനങ്ങൾ വാങ്ങാനാണ് കാർഡ് അനുവദിച്ചിട്ടുള്ളത്.
കഴിഞ്ഞ ഒരു മാസത്തിനിടെ റൂറൽ ജില്ലയിൽ പൊലീസിനെതിരെ നിരവധി ആക്ഷേപങ്ങൾ ഉയർന്നിരുന്നു. ചെങ്ങമനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ മോഷ്ടിച്ച ആടുകളെ പൊലീസുകാരൻ വാങ്ങിയ സംഭവം, ആലുവയിൽ മരിച്ച അന്യസംസ്ഥാനക്കാരന്റെ പേഴ്സിൽ നിന്ന് ഗ്രേഡ് എസ്.ഐ പണം മോഷ്ടിച്ച കേസ്, പെരുമ്പാവൂരിൽ എ.എസ്.പിയുടെ മെയിൽ ഐ.ഡി ദുരുപയോഗിച്ച് സി.പി.ഒ ബംഗാൾ പൊലീസിന് കത്ത് എഴുതിയ സംഭവം എന്നിങ്ങനെ സേനയ്‌ക്ക് നാണക്കേടുണ്ടാക്കിയ സംഭവങ്ങൾ നിരവധി.
ഇ മെയിൽ ദുരുപയോഗം:
പൊലീസുകാരന് സസ്പെൻഷൻ
പെരുമ്പാവൂർ: വ്യാജ കത്ത് തയ്യാറാക്കി എ.എസ്.പിയുടെ ഇ മെയിലിൽ നിന്ന് പശ്ചിമ ബംഗാൾ പൊലീസിന് അയച്ച സംഭവത്തിൽ റൈറ്ററായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർ വി.എസ്. ഷർണാസിനെ ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്തു.
സംഭവം പുറത്തായതിനെ തുടർന്ന് ഇയാളെ ഞാറക്കൽ പൊലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയിരുന്നു. തുടർന്ന് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി നൽകിയ അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് സസ്പെൻഡ് ചെയ്തത്. ബംഗാളിൽ ക്രിമിനൽ കേസിൽ കുടുങ്ങുകയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്ത സഹോദരനെ രക്ഷപ്പെടുത്തുന്നതിനാണ് പൊലീസുകാരൻ എ.എസ്.പിയുടെ മെയിലിൽ നിന്ന് ബംഗാൾ പൊലീസിന് വ്യാജ കത്ത് അയച്ചത്. ഇതുസംബന്ധിച്ച ബംഗാൾ പൊലീസിന്റെ മറുപടി ലഭിച്ചപ്പോഴാണ് എ.എസ്.പി വിവരമറിഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |