അഗർത്തല: സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയെ രൂക്ഷമായി പരിഹസിച്ച് ത്രിപുരയിലെ മുൻ മുഖ്യമന്ത്രിയും ബിജെപി എംപിയുമായ ബിപ്ലവ് കുമാർ ദേവ്. എംഎ ബേബി ആരാണെന്ന് തനിക്ക് അറിയില്ലെന്നും കണ്ടുപിടിക്കാൻ ഗൂഗിളിൽ സെർച്ചുചെയ്തുനോക്കുമെന്നുമായിരുന്നു ബിപ്ലവ് കുമാറിന്റെ പരിഹാസം. കഴിഞ്ഞദിവസം ത്രിപുരയുടെ തലസ്ഥാനമായ അഗർത്തലയിൽ മാദ്ധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു എംഎ ബേബിയെയും സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷമായ സിപിഎമ്മിനെയും പരിഹസിച്ചത്.
ബിപ്ലവ് കുമാർ പറഞ്ഞത്
'എനിക്ക് എംഎ ബേബി ആരാണെന്ന് അറിയില്ല. അദ്ദേഹം കേരളത്തിൽ നിന്നുള്ള ആളാണെന്ന് കേട്ടു. പാർട്ടിയോട് വിശ്വസ്തതയുള്ള വ്യക്തിയാകാം. അദ്ദേഹം ആരാണെന്ന് അറിയാൻ ഗൂഗിൾ ചെയ്തുനോക്കേണ്ടിവരും. സെർച്ച് ചെയ്ത് നോക്കിയിട്ട് പറയാം. മോദിയെപ്പോലെയോ യോഗിയെപ്പോലെയോ അമിത്ഷായെപ്പോലെയോ തലപ്പൊക്കമുള്ള, രാജ്യം അറിയുന്ന ഒരു നേതാവും സിപിഎമ്മിനില്ല. വിദ്യാഭ്യാസത്തിന്റെ കാര്യം മാത്രമല്ല ദേശീയതലത്തിൽ ഒരു നേതാവിനെ തീരുമാനിക്കുന്നത്. ഞാൻ ഒരു മുൻ മുഖ്യമന്ത്രിയും എംപിയുമൊക്കെയാണ്. പക്ഷേ, വ്യക്തിപരമായി എനിക്ക് എംഎ ബേബിയെ അറിയില്ല'
ഞായറാഴ്ചയാണ് എംഎ ബേബിയെ പാർട്ടിയുടെ പുതിയ ജനറൽ സെക്രട്ടറിയായി സിപിഎം പാർട്ടി കോൺഗ്രസ് തിരഞ്ഞെടുത്തത്. ഇ.എം.എസിനു ശേഷം കേരളത്തിൽ നിന്നുള്ള രണ്ടാമത്തെ ജനറൽ സെക്രട്ടറിയാണ് 71 കാരനായ ബേബി.
ത്രിപുരയിൽ വർഷങ്ങൾ നീണ്ട സിപിഎം ഭരണം അവസാനിപ്പിച്ച് യുവരക്തമായ ബിപ്ലവ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ബിജെപി ഭരണം പിടിച്ചത്. ഭരണം തുടങ്ങി കുറച്ചുനാൾ കഴിഞ്ഞപ്പോൾ തന്നെ പാർട്ടിക്കുള്ളിൽ ബിപ്ലവ് ദേവിനെതിരെയുള്ള നീക്കങ്ങൾ സജീവമായി. പാർട്ടി എംഎൽഎമാർ പോലും അദ്ദേഹത്തിനെതിരെ പരസ്യമായി രംഗത്തെത്തി. ഇതിനൊപ്പം മാദ്ധ്യമങ്ങൾക്കുമുന്നിൽ മണ്ടത്തരങ്ങൾ വിളമ്പുന്നത് പതിവാക്കുകയും ചെയ്തതോടെ പാർട്ടി ഇടപെട്ട് അദ്ദേഹത്തെ രാജിവയ്പ്പിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |