കൊച്ചി: ട്രെയിനിൽ വനിതാ ടി.ടി.ഇയെ ആക്രമിച്ച ശേഷം ഒളിവിൽപ്പോയ യാത്രക്കാരൻ അറസ്റ്റിൽ. മുൻ സൈനികനായ ആലപ്പുഴ ഹരിപ്പാട് വെട്ടുമേനി ഗോവർദ്ധനം വീട്ടിൽ ഗോപകുമാർ (45) ആണ് പിടിയിലായത്. സ്ത്രീകളെ അപമാനിച്ചതടക്കം സമാനമായ കേസുകളിൽ ഇയാൾ പ്രതിയാണ് പൊലീസ് പറഞ്ഞു. കഴിഞ്ഞമാസം 30ന് നിലമ്പൂർ റോഡ് - കോട്ടയം പാസഞ്ചർ ട്രെയിനിലായിരുന്നു സംഭവം.
എറണാകുളത്ത് സെക്യൂരിറ്റിയായി ജോലി ചെയ്യുന്ന ഗോപാലകൃഷ്ണൻ ടിക്കറ്റില്ലാതെയാണ് യാത്ര ചെയ്തിരുന്നത്. ടി.ടി.ഇ ഇത് പിടികൂടി പിഴയടയ്‌ക്കാൻ ആവശ്യപ്പെട്ടു. ഇതിൽ ക്ഷുഭിതനായ ഗോപാലകൃഷ്ണൻ ടി.ടി.ഇയെ അസഭ്യം പറയുകയും തള്ളിതാഴെയിട്ട് മർദ്ദിക്കുകയുമായിരുന്നു. ടി.ടി.ഇയുടെ മൊബൈൽ ഫോണും ഇയാൾ നിലത്തിട്ട് ചവിട്ടി കേടുപാടുവരുത്തി. വേഗതകുറച്ച സമയം ഇയാൾ ട്രെയിനിൽ നിന്ന് ചാടിയിറങ്ങി ഓടിമറയുകയായിരുന്നു. ടി.ടി.ഇയുടെ പരാതിയിൽ കേസെടുത്തെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
സി.സി.ടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച് നടത്തിയ അന്വേഷണത്തിൽ ചൊവ്വാഴ്ച കലൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്. എറണാകുളം സൗത്ത് റെയിൽവേ പൊലീസ് എസ്.എച്ച്.ഒ ക്രിസ്പിൻ സാമിന്റെ മേൽനോട്ടത്തിൽ സീനിയർ സി.പി.ഒ കെ.വി. ദിനിൽ, സഹേഷ്, സി.പി.ഒ ശിവകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |