വാഷിംഗ്ടൺ : വ്യാപാരയുദ്ധത്തിൽ ചൈനയും അമേരിക്കയും തമ്മിലുള്ള പോര് മുറുകുന്നു. മറ്റു രാജ്യങ്ങൾക്ക് മേൽ ചുമത്തിയിരുന്ന ഇറക്കുമതി ചുങ്കം 90 ദിവസത്തേക്ക് മരവിപ്പിച്ച ട്രംപ് ഭരണകൂടം ചൈനയ്ക്ക് ഇളവ് നൽകിയില്ല. പകരം ചൈനയുടെ ഇറക്കുമതി തീരുവ 125 ശതമാനമായി ഉയർത്തുകയും ചെയ്തു. ചൈന ഒഴികെയുള്ള മറ്റു രാജ്യങ്ങൾക്ക് അടിസ്ഥാന തീരുവ 10 ശതമാനമായിരിക്കും. അധികമായി ചുമത്തിയ തീരുവയാണ് 90 ദിവസത്തേക്ക് മരവിപ്പിച്ചിരിക്കുന്നത്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലിവിറ്റാണ് ഇക്കാര്യം അറിയിച്ചത്.
അമേരിക്കൻ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഇന്നലെ 34 ശതമാനത്തിൽ നിന്ന് 84 ശതമാനമായി ചൈന ഉയർത്തിയിരുന്നു . ഇതിന് പിന്നാലെ ചൈനയ്ക്കെതിരെ ഇറക്കുമതി ചുങ്കം യു.എസ് 125 ശതമാനമായി വർദ്ധിപ്പിച്ചു. കഴിഞ്ഞ ദിവസം ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച 104 ശതമാനം തീരുവ ഇന്നലെ പ്രാബല്യത്തിൽ വന്നിരുന്നു. ചുങ്കം പിൻവലിച്ചില്ലെങ്കിൽ ചൈനയ്ക്കെതിരെ കടുത്ത നടപടികളുണ്ടാകുമെന്ന് ട്രംപ് അന്ത്യശാസനം നൽകിയിരുന്നു. ഇതോടൊപ്പം അമേരിക്കയിലെ 12 കമ്പനികളെ കയറ്റുമതി നിയന്ത്രണ പട്ടികയിൽ ചൈന ഉൾപ്പെടുത്തി. ഇതോടെ ലോകമെമ്പാടുമുള്ള ഓഹരികൾ കനത്ത ഇടിവ് നേരിട്ടു. സ്വർണ വില കുതിച്ചുയർന്നു. ക്രൂഡോയിലിന്റെ വിലയും മൂക്കുകുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |