തിരുവനന്തപുരം: എസ്.എഫ്.ഐ.ഒ കുറ്റപത്രം നൽകിയതു സംബന്ധിച്ച് മുഖ്യമന്ത്രി ക്ഷുഭിതനാകേണ്ട ഒരു കാര്യവുമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാഷ്ട്രീയ പ്രേരിതമായല്ല ഈ കേസുണ്ടായത്. ഇൻകം ടാക്സിന്റെ സ്റ്റാറ്റ്യൂട്ടറി ബോഡിൽ മറ്റൊരു കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങളാണ് ഇത്. പുറത്തുവന്ന വിവരങ്ങളെ കുറിച്ചാണ് അന്വേഷിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ നടന്നട്ടുള്ളതിനാൽ മണി ലോൺട്രിങ് ആക്ട് അനുസരിച്ച് കേസെടുക്കേണ്ടതാണ്. ഒരു സേവനവും നൽകാതെ മുഖ്യമന്ത്രിയുടെ മകളുടെ അക്കൗണ്ടിലേക്ക് പണം എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി ആ സ്ഥാനത്ത് ഇരിക്കുമ്പോൾ അദ്ദേഹത്തിനെതിരെ ആരോപണങ്ങളും ആക്ഷേപങ്ങളും ഉണ്ടാകും. അതിന് പ്രതിപക്ഷത്തിനും മാദ്ധ്യമങ്ങൾക്കും എതിരെ ക്ഷുഭിതനാകേണ്ട കാര്യമില്ല. കേസിന്റെ ഗൗരവം ഉൾക്കൊണ്ടാണ് അതിനെ നോക്കിക്കാണേണ്ടത്. അതിനെ അദ്ദേഹം നിയമപരമായി നേരിടുന്നതിനോട് ഒരു വിയോജിപ്പുമില്ല. പക്ഷെ ഈ കേസ് സാധാരണ കേസ് പോലെ രാഷ്ട്രീയ പ്രേരിതമാണെന്നു പറയാൻ ഞങ്ങളില്ല.
മുഖ്യമന്ത്രി ആശ സമരത്തെ തള്ളിപ്പറഞ്ഞതും മോശമായിപ്പോയി. അറുപത് ദിവസമായി സമരം നടക്കുകയാണ്. ആശ സമരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് ലഭിച്ചിരിക്കുന്ന വിവരങ്ങളൊല്ലാം തെറ്റാണ്. ആശമാരെ നിയമിച്ചതിനു ശേഷം കേന്ദ്ര സർക്കാർ ഇതുവരെ ഇൻസെന്റീവ് വർധിപ്പിച്ചില്ലെന്നതു ശരിയല്ല. 2019ൽ വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ അതു പോര. ഇൻസെന്റീവ് വർധിപ്പിക്കണമെന്ന് യു.ഡി.എഫ് എം.പിമാർ ശക്തമായി പാർലമെന്റിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇക്കാര്യത്തിൽ ഇടപെടണമെന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്.
സമരക്കാർ ഒത്തുതീർപ്പിന് തയാറാകുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് തെറ്റാണ്. 21000 രൂപയും റിട്ടയർമെന്റ് ആനുകൂല്യമായി അഞ്ച് ലക്ഷം രൂപയും നൽകിയാലേ സമരത്തിൽ നിന്നും ആശ പ്രവർത്തകർ പറഞ്ഞുവെന്നത് തെറ്റാണ്. ചർച്ചയ്ക്ക് വിട്ട മന്ത്രിമാരാണ് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചത്. തൽക്കാലത്തേക്ക് മൂവായിരം രൂപയെങ്കിലും ഓണറേറിയം വർധിപ്പിക്കണമെന്നും ചെറിയ തുകയെങ്കിലും റിട്ടയർമെന്റ് ആനുകൂല്യം നൽകണമെന്നും ഘട്ടംഘട്ടമായി വർധിപ്പിക്കണമെന്നുമാണ് അവർ ഏറ്റവും അവസാനം നടന്ന ചർച്ചയിൽ ആവശ്യപ്പെട്ടത്.
7000 രൂപ 10000 ആക്കാൻ പോലും സർക്കാർ തയാറല്ലെന്നത് നിഷേധാത്മമക സമീപനമാണ്. ഒരു ശതമാനം ആളുകൾ മാത്രമെ സമരത്തിൽ പങ്കെടുക്കുന്നുള്ളൂവെന്ന് പറഞ്ഞത് മുഖ്യമന്ത്രിയുടെ അബദ്ധധാരണയാണ്. സി.പി.എം ആശ പ്രവർത്തകരുടെ പിന്തുണ പോലും ഈ സമരത്തിനുണ്ട്. സമരത്തിന് പ്രതിപക്ഷം പൂർണ പിന്തുണ നൽകിയിട്ടുണ്ട്. ന്യായമായ അവകാശം കേന്ദ്രത്തിൽ നിന്നും സംസ്ഥാനത്ത് നിന്നും വാങ്ങിയെടുക്കുന്നതിനു വേണ്ടി സമരത്തിന് പൂർണ പിന്തുണ നൽകുമെന്നും വിഡി സതീശൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |