കൊച്ചി:വയനാട് ദുരന്തം തീവ്ര ദുരന്തമായി പ്രഖ്യാപിച്ചതിനാൽ ദുരന്ത ബാധിതരുടെ ബാങ്ക്
വായ്പകൾ എഴുതിത്തള്ളുന്ന കാര്യം കേന്ദ്ര സർക്കാർ പരിഗണിക്കണമെന്ന് ഹൈക്കോടതി.
വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാനാകില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ ആവർത്തിച്ചിരുന്നു.ഒരു വർഷത്തെ മോറട്ടോറിയമാണ് പരിഗണനയിലുള്ളതെന്നും, കൊവിഡ് കാലത്ത് പോലും വായ്പ എഴുതിത്തള്ളിയിട്ടില്ലെന്നും വിശദീകരിച്ചു. എന്നാൽ കോവിഡിൽ നിന്ന് വ്യത്യസ്തമാണ് വയനാട്ടിലെ അവസ്ഥയെന്നും അവിടെ എല്ലാം ഒഴുകിപ്പോയതാണെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എസ്. ഈശ്വരൻ എന്നിവരുൾപ്പെട്ട പ്രത്യേക ബെഞ്ച് നിർദ്ദേശിച്ചു. പിന്നാലെ,ഇടക്കാലഉത്തരവുമിറക്കി.. വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണിത്.
ആർ.ബി.ഐ മാർഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ടെന്നും വായ്പാ പുന:ക്രമീകരണമാണ് പരിഗണിക്കുന്നതെന്നുമാണ് കേന്ദ്ര സർക്കാരിനു വേണ്ടി അഡിഷണൽ സോളിസിറ്റർ ജനറൽ എ.ആർ.എൽ. സുന്ദരേശൻ വിശദീകരിച്ചത്. ബാങ്കുകളുടെ വിവേചനാധികാരമായതിനാൽ നിർബന്ധിക്കാനാകില്ലെന്നും പറഞ്ഞു.എന്നാൽ ,ദുരന്ത നിവാരണ നിയമത്തിലെ 13-ാം വകുപ്പ് പ്രകാരം ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാനാകില്ലേയെന്ന് കോടതി ആരാഞ്ഞു. കേരള ബാങ്ക് അഞ്ച് കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയതും കോടതി ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |