ന്യൂഡൽഹി: സംസ്ഥാന നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ രാഷ്ട്രപതി മൂന്നുമാസത്തിനകം തീരുമാനമെടുക്കണമെന്ന് വ്യക്തമാക്കി സുപ്രീംകോടതി. തമിഴ്‌നാട് ഗവർണക്കെതിരായ കേസിലെ വിധിയിലാണ് രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ചത്. ബില്ലിൽ തീരുമാനം വൈകിയാൽ അതിനുള്ള തക്കതായ കാരണം രേഖാമൂലം സംസ്ഥാനസർക്കാരിനെ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. രാഷ്ട്രപതിയുടെ തീരുമാനം വൈകിയാൽ അത് കോടതിയിൽ ചോദ്യംചെയ്യാം. അതിനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് ഉണ്ടെന്നും വിധിന്യായത്തിൽ വ്യക്തമാക്കി.
നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കാൻ രാഷ്ട്രപതിക്ക് സുപ്രീംകോടതി സമയപരിധി നിശ്ചയിക്കുന്നത് ഇത് ആദ്യമായാണ്. ഭരണഘടനയുടെ 201–ാം അനുച്ഛേദത്തിൽ, ഗവർണർമാർ അയയ്ക്കുന്ന ബില്ലുകളിൽ രാഷ്ട്രപതി സ്വീകരിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ച് വിവരിക്കുന്നുണ്ട്. എന്നാൽ സമയപരിധി നിശ്ചയിച്ചിരുന്നില്ല.
10 ബില്ലുകൾ തന്നിഷ്ടപ്രകാരം നീണ്ടകാലത്തേക്ക് പിടിച്ചുവയ്ക്കുകയും പിന്നീട് രാഷ്ട്രപതിക്ക് അയയ്ക്കുകയും ചെയ്ത തമിഴ്നാട് ഗവർണർ ആർ. എൻ.രവിയുടെ നടപടി ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. ഗവർണറുടെ നടപടി റദ്ദാക്കിയ കോടതി, പത്തു ബില്ലും പാസായതായി പ്രഖ്യാപിക്കുകയും ചെയ്തു. ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ഇക്കഴിഞ്ഞ എട്ടിന് പുറപ്പെടുവിച്ച വിധിയുടെ പൂർണരൂപം ഇന്നലെ അർദ്ധരാത്രിയോടെയാണ് സുപ്രീംകോടതി വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തത്. വിധിയുടെ പകർപ്പ് എല്ലാ ഗവർണർമാരുടെ പ്രിൻസിപ്പൽ സെക്രട്ടറിമാർക്കും, ഹൈക്കോടതികൾക്കും അയച്ചുകൊടുക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
അതേസമയം, സുപ്രീംകോടതിയുടെ വിധിക്കെതിരെ കേരള ഗവർണർ ആർലേക്കർ രംഗത്തെത്തി. ഒരു ഇംഗ്ലീഷ് ദിനപ്പത്രത്തിന് നൽകിയ അഭിമുഖത്തിൽ സുപ്രീംകോടതിയുടെ നടപടിയെ അതിരുകടന്നതെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. 'ഇത്തരം കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടത് പാർലമെന്റാണ്. ഒരു ബില്ലിന് അംഗീകാരം നൽകാൻ ഗവർണർക്ക് ഭരണഘടന ഒരുതരത്തിലുള്ള സമയപരിധിയും നിശ്ചയിച്ചിട്ടില്ല. എന്നാൽ സമയപരിധി വേണമെന്ന് സുപ്രീംകോടതി പറഞ്ഞാൽ അത് ഭരണഘടനാ ഭേദഗതിയാകും. ഭരണഘടനാ ഭേദഗതി ചെയ്യുന്നത് പാർലമെന്റിന്റെ അവകാശമാണ്. ഭേദഗതിക്ക് അനുകൂലമായി മൂന്നിൽ രണ്ട് ഭൂരിപക്ഷവും വേണം. അവിടെ (സുപ്രീംകാേടതിയിൽ) ഇരിക്കുന്ന രണ്ട് ജഡ്ജിമാർ, ഭരണഘടനാ വ്യവസ്ഥയുടെ വിധി അവർ തീരുമാനിക്കുമോ? എനിക്ക് ഇത് മനസിലാകുന്നില്ല. ഇത് ജുഡീഷ്യറിയുടെ അതിരുകടന്ന ഇടപെടലാണ്. അവർ ഇത് ചെയ്യാൻ പാടില്ലായിരുന്നു. ഭരണഘടനാ ഭേദഗതി കോടതിയാണ് ചെയ്യുന്നതെങ്കിൽ, നിയമസഭയും പാർലമെന്റും പിന്നെ എന്തിനാണ്' എന്നും ആർലേക്കർ ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |