ജയ്പൂര്‍: രാജസ്ഥാന്‍ റോയല്‍സിനെ അനായാസം മറികടന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു വീണ്ടും വിജയവഴിയില്‍. ജയ്പൂര്‍ സവായ് മാന്‍ സിംഗ് സ്റ്റേഡിയത്തില്‍ രാജസ്ഥാന്‍ ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം 17.3 ഓവറില്‍ വെറും ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ആണ് ആര്‍സിബി മറികടന്നത്. ഓപ്പണര്‍മാരായ ഫിലിപ് സാള്‍ട്ട്, വിരാട് കൊഹ്ലി എന്നിവരുടെ അര്‍ദ്ധ സെഞ്ച്വറി പ്രകടനങ്ങളാണ് ജയം എളുപ്പമാക്കിയത്. ആറ് മത്സരങ്ങളില്‍ നിന്ന് രാജസ്ഥാന്റെ നാലാമത്തെ തോല്‍വിയാണ് ഇന്നത്തേത്.
174 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബിക്ക് സ്‌ഫോടനാത്മകമായ തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത് 8.4 ഓവറില്‍ 92 റണ്‍സ് അടിച്ചെടുത്ത ശേഷമാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. 33 പന്തുകളില്‍ നിന്ന് ആറ് സിക്‌സറുകളുടേയും അഞ്ച് ബൗണ്ടറികളുടേയും അകമ്പടിയോടെ 65 റണ്‍സാണ് ഫിലിപ് സാള്‍ട്ട് നേടിയത്. കുമാര്‍ കാര്‍ത്തികേയക്കാണ് സാള്‍ട്ടിന്റെ വിക്കറ്റ് ലഭിച്ചത്. വിരാട് കൊഹ്ലി 62*(45) റണ്‍സും ദേവദത്ത് പടിക്കല്‍ 40*(28) റണ്‍സും നേടി പുറത്താകാതെ നിന്നു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് നേടിയിരുന്നു. 47 പന്തില്‍ 75 റണ്‍സ് നേടിയ യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്‌വാള്‍ ആണ് ടോപ് സ്‌കോറര്‍. റിയാന്‍ പരാഗ് 30(22), ധ്രുവ് ജൂരല്‍ 35*(23), സഞ്ജു സാംസണ്‍ 15(19), ഷിംറോണ്‍ ഹെറ്റ്മയര്‍ 9(8), നിതീഷ് റാണ 4*(1) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍. ജോഷ് ഹേസില്‍വുഡ്, യാഷ് ധയാല്‍, ഭുവനേശ്വര്‍ കുമാര്‍, ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |